നിപ, വന്യജീവികളുടെ അസ്വാഭാവിക മരണം; കുറ്റ്യാടിലെ വിവിധ മേഖലകളില്‍ നിന്നും വവ്വാലുകളുടെയും മൃഗങ്ങളുടെയും സാമ്പിള്‍ ശേഖരണം തുടരും


കുറ്റ്യാടി: നിപ പ്രതിരോധ പഠന നടപടികളുമായി ബന്ധപ്പെട്ട് മൃഗ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വവ്വാലുകളുടെയും മൃഗങ്ങളുടെയും സാമ്പിള്‍ ശേഖരിക്കുന്നത് തുടരും. നിപ രോഗ ബാധിത പ്രദേശമായ കുറ്റ്യാടിയിലെ തൊട്ടില്‍പ്പാലത്ത് നിന്നും പൈക്കളങ്ങാടിയില്‍ നിന്നുമാണ് സാമ്പിളുകള്‍ ശേഖരിക്കുക.

കേന്ദ്രത്തില്‍ നിന്നും എത്തിയ വിദഗ്ദ്ധ സംഘവും, വനം വകുപ്പും, പാലോട് കേരള അഗ്രികള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസും, ജില്ലാ മൃഗസംരക്ഷണ വകുപ്പും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുന്നതിനായി യോഗം ചേര്‍ന്നു.

വളര്‍ത്തു മൃഗങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കുന്നതോടൊപ്പം തന്നെ വന അതിര്‍ത്തിയോടു ചേര്‍ന്നതും രോഗബാധിത പ്രദേശങ്ങളിലുളളതുമായ വവ്വാലുകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കാന്‍ യോഗം തീരുമാനിച്ചു. വന്യജീവികളുടെ അസ്വാഭാവിക മരണം റിപ്പോര്‍ട്ട് ചെയ്താല്‍ വന വകുപ്പും ജില്ലാ മൃഗ സംരക്ഷണ വകുപ്പും ചേര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം, സാമ്പിള്‍ ശേഖരണം, ശാസ്ത്രീയമായി ശവ സംസ്‌കരണം എന്നിവ നടത്താനും തീരുമാനിച്ചു.

കഴിഞ്ഞ ദിവസം നിപ ബാധിത പ്രദേശങ്ങളില്‍ നിന്നും 10 സാമ്പിളുകളും ഈന്ത്, അടക്ക എന്നിവയും പരിശോധനയ്ക്കായി മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചിരുന്നു.