കോട്ടയത്ത് മെസിയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ ഇരുപത്തിരണ്ടുകാരന് ദാരുണാന്ത്യം


കോട്ടയം: കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ വീണ്ടും ദുരന്തം. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടയം ഇല്ലിക്കല്‍ അറുപുറ കൊറ്റമ്പാടം അമീന്‍ ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസായിരുന്നു.

കട്ടൗട്ട് സ്ഥാപിക്കുന്നതിനായി കമുക് നാട്ടുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടിയാണ് അമീന് വൈദ്യുതാഘാതമേറ്റത്. അമീന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് ഷോക്കേറ്റത്. രണ്ട് പേര്‍ രക്ഷപ്പെട്ടെങ്കിലും അമീന്റെ നില ഗുരുതരമായി തുടര്‍ന്നു. രണ്ടാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

നേരത്തേ കണ്ണൂരില്‍ ബ്രസീലിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് കെട്ടുന്നതിനിടെ മരത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചിരുന്നു. പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ പാലക്കാട് നാല് പേര്‍ക്ക് ഷോക്കേറ്റ സംഭവവും അടുത്തിടെ ഉണ്ടായിരുന്നു.