നീണ്ട 17 ദിവസങ്ങള്‍, പാതിവഴിയില്‍ നിന്നുപോയ രക്ഷാപ്രവര്‍ത്തനങ്ങള്‍; ഒടുവില്‍ വിജയം, ഉത്തരകാശി തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികള്‍ക്ക് പുതുജീവന്‍


ഉത്തരകാശി: നീണ്ട 17നാള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ സില്‍ക്യാരയിലെ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിച്ചു. രാത്രി 7മണിയോടെയാണ് തൊഴിലാളികളെ പുറത്തെത്തിച്ച് തുടങ്ങിയത്‌. തൊഴിലാളികളെ കേന്ദ്രമന്ത്രി വി.കെ സിങ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ്ങ് ധാമി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

നിര്‍മ്മാണ കമ്പനിയായ നവയുഗ തന്നെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഐ.എ.എസ് ഉദ്യോഗസ്ഥനായ നീരജ് ഖൈര്‍വലിനായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടച്ചുമതല. ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ സെക്രട്ടറി പദവി കൂടി വഹിക്കുന്ന ഉദ്യോഗസ്ഥനാണ് നീരജ്.

നവംബര്‍ 12നായിരുന്നു ഉത്തരകാശി ജില്ലയിലെ യമുനോത്രി ദേശീയപാതയിലെ തുരങ്കത്തിന്റെ പ്രവേശന കവാടത്തിലുണ്ടായ മണ്ണിടിച്ചിലില്‍ തൊഴിലാളികള്‍ കുടുങ്ങിയത്. ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ബീഹാര്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള 41 പേരായിരുന്നു തുരങ്കത്തില്‍ കുടുങ്ങിപ്പോയത്.

തുടര്‍ന്ന് സ്റ്റീല്‍ പൈപ്പിലൂടെ തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കിയിരുന്നു. ഒപ്പം തൊഴിലാളികള്‍
കുടുങ്ങിക്കിടന്ന സ്ഥലത്തേക്ക് താല്‍ക്കാലികമായി ഓക്‌സിജന്‍ പൈപ്പുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.

പിന്നാലെ ദിവസങ്ങള്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ 41 പേരെയും പുറത്തെക്കുകയായിരുന്നു. സ്‌ട്രെച്ചറുകളുമായി ദുരന്തനിവാരണ സേനാംഗങ്ങള്‍ തുരങ്കത്തിന് അകത്തേക്ക് കയറിയതിന് പിന്നാലെയായിരുന്നു തൊഴിലാളികളെ പുറത്തെത്തിച്ചത്.

പുറത്തെത്തിയ തൊഴിലാളികള്‍ക്ക് തുരങ്കത്തിന് സമീപത്തായി ഒരുക്കിയ താല്‍ക്കാലിക ഡിസ്‌പെന്‍സറിയില്‍ നിന്നും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ തന്നെ തുരങ്കത്തില്‍ കുടുങ്ങിയവരുടെ ബന്ധുക്കളോട് തയ്യാറായിരിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. തൊഴിലാളികള്‍ പുറത്തെത്തിയതോടെ തുരങ്കത്തിന് പുറത്ത് മധുരം പങ്കുവെച്ചാണ് പ്രദേശവാസികള്‍ സന്തോഷം പങ്കിട്ടത്.