കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മയക്കുമരുന്ന് വില്‍പന നടത്തുന്ന പ്രധാന സംഘം; കൊയിലാണ്ടി സ്വദേശിയടക്കം രണ്ടു പേര്‍ ബ്രൗണ്‍ ഷുഗറുമായി എക്‌സൈസിന്റെ പിടിയില്‍


കൊയിലാണ്ടി: ബ്രൗണ്‍ ഷുഗറുമായി കൊയിലാണ്ടി സ്വദേശിയടക്കം രണ്ടു പേര്‍ എക്‌സൈസിന്റെ പിടിയില്‍. കൊയിലാണ്ടി പുതിയോട്ട് വീട്ടില്‍ ഫഹദ് (32),വടകര സ്വദേശി സി. അനൂപ് (31) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 5.82 ഗ്രാം ബ്രൗണ്‍ ഷുഗറാണ് പിടിച്ചെടുത്തത്.

കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് പ്രതികളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. എക്‌സൈസ് എന്റഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സെപ്ഷ്യല്‍ സ്‌ക്വാഡ്, കണ്ണൂര്‍ എക്‌സൈസ് റെയിഞ്ച് ഓഫീസ് കണ്ണൂര്‍, റെയില്‍ വേ പോലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മയക്കുമരുന്നു വില്‍പന നടത്തുന്ന സംഘത്തിന്റെ പ്രധാന കണ്ണികളാണ് ഇരുവരുമെന്ന് എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാജസ്ഥാനിലെ അജ്മീറില്‍ നിന്നും മൊത്തമായി മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന നടത്തി വരികയായിരുന്നു പ്രതികളെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഫഫദ് മുന്‍പ് പോക്‌സോ കേസിലെ പ്രതിയായിരുന്നു.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.പി ജനാര്‍ദനന്‍, ഇന്‍സ്‌പെക്ടര്‍ സിനു കൊയില്യത്ത്, പ്രിവന്റീവ് ഓഫീസര്‍മാരായ തെ.സി ഷിബു, പുരുഷോത്തമന്‍, സി. പങ്കജാക്ഷന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഗണേഷ് ബാബു, സി.എച്ച് റിഷാദ്, ടി.കെ അനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

mid4