പതിനാറുകാരിയെ തട്ടികൊണ്ടുപോയ കേസില്‍ ഉള്ളിയേരി സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍; പോക്‌സോ ചുമത്തി


എലത്തൂര്‍: ഉള്ളിയേരിയിൽ നിന്നു ടി.സി വാങ്ങാനായി പോയ പതിനാറുകാരിയെ കാണാതായ സംഭവത്തില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. പുറക്കാട്ടിരി പെരിയായില്‍ സുബിന്‍ (22), കൊളത്തൂര്‍ കുന്നത്തു സിറാജ് (38) എന്നിവരെയാണു പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സൗത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ പി.ബിജുരാജാണു കേസ് അന്വേഷിക്കുന്നത്.

എലത്തൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ.സായൂജ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ കെ.ആര്‍.രാജേഷ്, എ.എസ്.ഐ കെ.പി സജീവന്‍, സി.പി.ഒ അനീഷ് കുമാര്‍, അന്വേഷണ സംഘത്തിലെ സീനിയര്‍ സി.പി.ഒമാരായ കെ.പി ദീപ്തിഷ്, ബിജു മോഹന്‍, സി.പി.ഒ എന്‍ വിപിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യപ്രതി പുറക്കാട്ടിരി നാലുവയല്‍ കോളനിയിലെ അബ്ദുല്‍ നാസര്‍ (53) റിമാന്‍ഡിലാണ്.

സുബിനും സുഹൃത്തും പാലോറമലയില്‍ കാത്തു നില്‍ക്കുമെന്നു പറഞ്ഞതിനാല്‍ കുട്ടി അവിടെ എത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അവിടെ നിന്നാണു നാസര്‍ കാറില്‍ തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് രാത്രി കൊളത്തൂരില്‍ സിറാജിന്റെ വീടിനു സമീപമെത്തി. അവിടെ നിന്ന് ഇരുവരും എം.ഡി.എം.എ ഉപയോഗിച്ചിരുന്നു. സുബിനെതിരെ പോക്‌സോ കേസും ചുമത്തി. കേസില്‍ കൂടുതല്‍ പേര്‍ പിടിയിലാകാനുണ്ട്.