മണ്ണാര്‍ക്കാട് സഹോദരിമാരായ മൂന്ന് പേര്‍ കുളത്തില്‍ മുങ്ങി മരിച്ചു; അപകടം ഉപ്പയുടെ കണ്‍മുന്നില്‍


പാലക്കാട്: സഹോദരിമാരായ മൂന്ന് പേര്‍ കുളത്തില്‍ മുങ്ങി മരിച്ചു. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഭീമനാട് കോട്ടോപ്പാടത്താണ് സംഭവം. ഭീമനാട് പെരുങ്കുളത്തില്‍ കുളിക്കാനിറങ്ങിയ നാഷിദ (26), റംഷീന (23), റിന്‍ഷി (18) എന്നിവരാണ് മരിച്ചത്. ഉപ്പയുടെ കണ്‍മുന്നിലാണ് പെണ്‍കുട്ടികള്‍ കുളത്തില്‍ മുങ്ങിത്താഴ്ന്നത്.

ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. ഒരാള്‍ വെള്ളത്തില്‍ വീണത് കണ്ട് രക്ഷിക്കാനിറങ്ങിയതായിരുന്നു ബാക്കി രണ്ട് പേരും. മൂവരുടെയും ഉപ്പ സമീപത്ത് തുണി അലക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.

സമീപത്തെ പറമ്പില്‍ പണിയെടുക്കുന്ന അതിഥി തൊഴിലാളികളാണ് സംഭവം ആദ്യം കണ്ടത്. ഇവരുടെ ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് മൂന്ന് പേരെയും കുളത്തില്‍ നിന്ന് പുറത്തെടുത്തത്. രണ്ട് പേര്‍ ആശുപത്രിയിലെത്തുമ്പോഴേക്ക് മരിച്ചിരുന്നു. മൂന്നാമത്തെ പെണ്‍കുട്ടിയെ വെന്റിലേറ്ററിലാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിവാഹിതരായ നാഷിദയും റംഷീനയും ഓണാവധിക്ക് വിരുന്ന് വന്നതായിരുന്നു. നഴ്‌സിങ് വിദ്യാര്‍ത്ഥിനിയാണ് റിന്‍ഷി. മൂന്ന് പേര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു.

മൃതദേഹങ്ങള്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.