കോഴിക്കോട് ഫ്ലാറ്റിൽ അതിക്രമിച്ച് കയറി കവർച്ച; മൂന്ന് പേർ അറസ്റ്റിൽ


കോഴിക്കോട്: മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മായനാട് ഒഴുകരയിലെ നെസ്റ്റ് അപ്പാർട്ട്മെന്റ് എന്ന ഫ്ലാറ്റിൽ അതിക്രമിച്ച് കയറി കവർച്ച നടത്തിയ മൂന്ന് പ്രതികൾ അറസ്റ്റിൽ. ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതികളെയും യുവാക്കളെയും ആക്രമിച്ചു ഭീഷണിപ്പെടുത്തി 17000 രൂപയും മൊബൈൽ ഫോണുകളും ജാക്കറ്റും വിലകൂടിയ സൺഗ്ലാസ്സുമാണ് കവർന്നത്.

കേസിലെ പ്രതികളായ ചേവായൂർ കാളാണ്ടിതാഴം കീഴ്മനതാഴത്തു വീട്ടിൽ അരുൺ ദാസ് (28), ബേപ്പൂർ മാളിയേക്കൽ പറമ്പിൽ ഇസ്മായിൽ (25), മുണ്ടിക്കൽതാഴം തെക്കേമന ഇടത്തുപറമ്പിൽ അപ്പു എന്ന അമൽ (22) എന്നിവരെ മെഡിക്കൽ കോളജ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ കെ സുദർശൻ, ഇൻസ്പെക്ടർ ബെന്നി ലാലു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

ഏപ്രിൽ 21ന് വൈകിട്ട് എട്ടു മണിയോടെയായിരുന്നു സംഭവം. ചേവായൂർ സ്വദേശി ആലുങ്ങൽ വീട്ടിൽ അബ്ദുൽ റഷീദ് എന്നയാൾ ഏറ്റെടുത്തു നടത്തിവരുന്ന ഫ്ലാറ്റിൽ മലപ്പുറം വേങ്ങര അച്ചനമ്പലം സ്വദേശി മൂഴിയാൻ വീട്ടിൽ അബ്ദുൽ ജലീൽ ആയിരുന്നു നോക്കി നടത്തിയിരുന്നത്.

എറണാകുളം ജില്ലയിലെ പിറവം, വയനാട് സുൽത്താൻ ബത്തേരി സ്വദേശികളായ യുവാക്കൾ ഫ്ലാറ്റിൽ എത്തുകയും ഈ വിവരം അറിഞ്ഞ ജലീലിന്റെ എതിർ സംഘത്തിൽപെട്ട ആളുകൾ നൽകിയ വിവരത്തെ തുടർന്നാണ് ഇവിടെയെത്തി പ്രതികൾ ആക്രമണം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം നടത്തിപ്പുകാരനായ അബ്ദുൽ ജലീലിനെയും പ്രതികളെ ഇതിന് സഹായിച്ചവരെയും പിടികൂടാനുണ്ട്.

കൂടാതെ സ്ഥലത്തുണ്ടായിരുന്ന പെൺകുട്ടികളെ കണ്ടുപിടിച്ചു അവർക്ക് എന്തെങ്കിലും തരത്തിലുള്ള പീഡനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അങ്ങനെയെങ്കിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും എസിപി കെ സുദർശൻ പറഞ്ഞു. പ്രതികളിൽ നിന്നും കവർച്ച നടത്തിയ മുതലുകളും പണവും കണ്ടെടുത്തു. .

മെഡിക്കൽ കോളജ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ കെ സുദർശൻ, ഇൻസ്പെക്ടർ ബെന്നി ലാലു എന്നിവരടൊപ്പം സീനിയർ സിവിൽ പോലീസ് ഓഫീസർ സന്ധ്യ ജോർജ്, സിവിൽ പോലീസ് ഓഫീസർ സ്മരുൺ പി, സിറ്റി ഡാൻസ് സ്ക്വാഡ് അംഗങ്ങളായ മനോജ് ഇ, ശ്രീജിത്ത് പടിയത്ത്, സുമേഷ് എ.വി, ഷഹീർ പി.ടി എന്നിവരും അന്വേഷണത്തിന് നേതൃത്വം നൽകുന്നു.