ഉമ്മാന്റെ ഉപ്പയുണ്ടല്ലോ, ഓരോട് ചോദിക്ക് ഇന്നോട് എന്താ ചെയ്തതെന്ന്”; പൊയില്‍ക്കാവ് പള്ളിക്കുനിയില്‍ റിഹാനയുടെ മരണത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പൊലീസ്



കൊയിലാണ്ടി:
പൊയില്‍ക്കാവ് പള്ളിക്കുനിയില്‍ പത്തൊന്‍പതുകാരി റിഹാന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഇന്നലെ വൈകുന്നേരമാണ് പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് കിട്ടിയതെന്ന് പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ശനിയാഴ്ച ഉച്ചയോടെയാണ് റിഹാനയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ പൊലീസ് ആത്മഹത്യാക്കുറിപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെയൊന്നും കണ്ടിരുന്നില്ലയെന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞത്. ഇത് ആരോ മാറ്റിയതാണെന്നും ഇതിന്റെ ഉള്ളടക്കം വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ പൊലീസിന് കൈമാറുകയായിരുന്നുവെന്നുമാണ് വിവരം.

‘ഉമ്മ വാപ്പി എന്നോടു പൊറുക്കണം. ഞാന്‍ ഇന്റെ ഭാഗത്തുനിന്നുവന്ന എല്ലാറ്റിനും ഇന്നോട് പൊരുത്തപ്പെടണം, ഇന്നെ വെറുക്കല്ലട്ടോ, അസ്സലാംമലൈക്കും, ഉമ്മ ഒരു കാര്യം കൂടി ഉമ്മാന്റെ ബാപ്പ ഉണ്ടല്ലോ ഉമ്മയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ആള്, ഓരോട് ചോദിക്ക് ഇന്നോട് എന്താ ചെയ്തതെന്ന്, ഒന്നുംകൂടി അറിയിക്കാനുണ്ട്, എല്ലാം സഹിച്ച് ഇനി ആവുന്നില്ല അതുകൊണ്ടാണ് ഉമ്മ…’ എന്നാണ് പ്രചരിക്കുന്ന ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസം അന്വേഷണത്തിന്റെ ഭാഗമായി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍ ചോദ്യം ചെയ്യലിന് സജ്ജമായ മാനസികാവസ്ഥയിലായിരുന്നില്ല പെണ്‍കുട്ടിയുടെ ഉമ്മയെന്നും അതിനാലാണ് ചോദ്യം ചെയ്യല്‍ വൈകിയതെന്നും പൊലീസ് വ്യക്തമാക്കി.

കൊയിലാണ്ടി എസ്.ഐ എം.എന്‍.അനൂപിനാണ് കേസിന്റെ അന്വേഷണച്ചുമതല.