പൊരിവെയിലില്‍ പണി വേണ്ട; വേനല്‍ചൂടില്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് തൊഴില്‍ സമയത്തില്‍ പുനഃക്രമീകരണം


കോഴിക്കോട്: സംസ്ഥാനത്ത് വേനല്‍ചൂട് കടുക്കുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയത്തില്‍ പുനഃക്രമീകരണം. ഏപ്രിൽ 30 വരെയാണ് ജോലിസമയത്തില്‍ മാറ്റം കൊണ്ടുവരുന്നത്. സൂര്യാഘാതം, ശരീരതാപശോഷണം പോലുള്ള ദേഹാസ്വാസ്ഥ്യ സാധ്യതകള്‍ കണക്കിലെടുത്താണ് തീരുമാനം. രാവിലെ 7 മുതൽ വൈകുന്നേരം 7 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായാണ് ജോലി സമയം നിജപ്പെടുത്തിയിട്ടുള്ളത്.

പകൽ സമയം വെയിലത്ത് ജോലി ചെയ്യുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേള അനുവദിക്കും. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്നവര്‍ക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12:00 മണിയോടെ അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3:00 മണിയോടെ ആരംഭിക്കുന്ന തരത്തിലുമായിരിക്കും പുനക്രമീകരണം.

സമയക്രമം പാലിക്കപ്പെടുന്നുണ്ടോ എന്നറിയാന്‍ ജില്ലാ ലേബർ ഓഫീസർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, അസി.ലേബർ ഓഫീസർ എന്നിവരുടെ മേൽ  നോട്ടത്തിൽ പ്രത്യേക ടീമുകൾ രൂപീകരിച്ചു ദൈനംദിന പരിശോധന നടത്തുമെന്നും കൺസ്ട്രക്ഷൻ, റോഡ് നിർമാണ മേഖലകൾക്ക് പ്രത്യേക പരിഗണന നൽകി പരിശോധന ഉറപ്പാക്കുമെന്നും ലേബർ കമ്മിഷണർ ഡോ കെ വാസുകി അറിയിച്ചു. സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ തൊഴില്‍സമയ പുനഃക്രമീകരണ ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.