പനങ്ങാട് പഞ്ചായത്ത് ഉഷാ സ്‌കൂളില്‍ അനധികൃത നിര്‍മ്മാണം നടത്തുന്നു, എം.പി ആയതിന് ശേഷം തുടര്‍ച്ചയായി അതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നു; പരാതിയുമായി പി.ടി.ഉഷ


ന്യൂഡല്‍ഹി: കോഴിക്കോട്ടെ ബാലുശേരി കിനാലൂരിലെ ഉഷാ സ്‌കൂളില്‍ അനധികൃത നിര്‍മ്മാണ പരാതിയുമായി രാജ്യസഭാംഗവും ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റുമായ പി.ടി.ഉഷ. പനങ്ങാട് പഞ്ചായത്തിന്റെ അറിവോടെ അനധികൃത നിര്‍മാണം നടത്തുന്നതായാണ് പരാതി. സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും പി.ടി.ഉഷ ആവശ്യപ്പെട്ടു.

സ്‌കൂളിന്റെ നടത്തിപ്പിനായി സഹായം അഭ്യര്‍ത്ഥിച്ച പി.ടി.ഉഷ, എം.പി ആയതിന് ശേഷം നിരന്തരമായി അതിക്രമങ്ങള്‍ക്ക് താന്‍ ഇരയാക്കപ്പെടുകയാണെന്നും പരാതിപ്പെട്ടു. 2010ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് സ്‌കൂളിനായി ബാലുശ്ശേരിയില്‍ 30 ഏക്കര്‍ ഭൂമി പാട്ടത്തിന് അനുവദിച്ചത്. സ്ഥലത്തില്‍ പഞ്ചായത്തിന് അവകാശമുളളതായി രേഖപ്പെടുത്തിയിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ട് കാരണം മതില്‍ക്കെട്ടി വേര്‍തിരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സ്ഥലത്ത് ഇപ്പോള്‍ തുടര്‍ച്ചയായി കയ്യേറ്റവും അതിക്രമവും നടക്കുന്നുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് പഞ്ചായത്ത് അധികൃതരുടെ അനുമതിയോടെയാണ് കയ്യേറ്റം നടന്നത് മനസിലായതെന്ന് പി.ടി ഉഷ ആരോപിച്ചു.

പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളില്‍ മതിയായ സുരക്ഷ സര്‍ക്കാര്‍ ഏര്‍പ്പാടു ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള നിരവധി അക്രമങ്ങള്‍ നേരത്തെയും സ്‌കൂളിന് നേരെ ഉണ്ടായിട്ടുണ്ട്. നിരവധി പ്രാവശ്യം പരാതികള്‍ ഉയര്‍ന്നിട്ടും നടപടി ഉണ്ടായില്ല.

സംഭവത്തെ തുടര്‍ന്ന് ഭൂമിയുടെ ഉടമകളായ കെ.എസ്.ഐ.ഡി.സി അധികൃതരെയും, കലക്ടറെയും റൂറല്‍ എസ്.പിയെയും വിവരമറിയിച്ചതോടെയാണ് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നതെന്നും പി.ടി.ഉഷ പറഞ്ഞു. ഉഷ സ്‌കൂളിന്റെ സ്വകാര്യ റോഡിലൂടെ പുറത്തുനിന്നുളളവരെ പ്രവേശിപ്പിച്ചാല്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കപ്പെടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കൂടാതെ വൈകുന്നേരങ്ങളില്‍ സ്‌കൂള്‍ പരിസരങ്ങള്‍ ലഹരിമരുന്ന് ലോബികള്‍ കയ്യേറുന്നതായും പ്രദേശവാസികള്‍ മാലിന്യം സ്ഥിരമായി തളളുന്നത് സ്‌കൂളിന്റെ സ്ഥലത്താണെന്നും പി.ടി.ഉഷ ആരോപിച്ചു. ധൈര്യത്തോടെ പ്രവര്‍ത്തിക്കാനുളള സാഹചര്യം ജില്ലാ ഭരണകൂടം ഇടപെട്ട് ഒരുക്കി നല്‍കിയില്ലെങ്കില്‍ കിനാലൂരില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും പി.ടി.ഉഷ ആശങ്ക അറിയിച്ചു.