നാദാപുരത്ത് യുവാവിന്റെ ദുരൂഹമരണം; കാറില്‍ കൂടെയുണ്ടായിരുന്നയാളെ തിരിച്ചറിഞ്ഞു, വിവരം ലഭിച്ചത് നരിക്കാട്ടേരി സ്വദേശിയായ യുവതിയില്‍ നിന്ന്



നാദാപുരം:
നരിക്കാട്ടേരി കാരയില്‍ കനാലിനു സമീപം ദുരൂഹ സാഹചര്യത്തില്‍ പരിക്കേറ്റ് മരിച്ച കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി അരയാലിന്‍കീഴില്‍ പാലേരി വീട്ടില്‍ ശ്രീജിത്തിന്റെ കൂടെ കാറിലുണ്ടായിരുന്നയാളെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. കണ്ണൂര്‍ കേളകം സ്വദേശിയാണ് കൂടെയുണ്ടായിരുന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്.

ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. കണ്ണൂരിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുകയും ചെയ്തു. നരിക്കാട്ടേരി സ്വദേശിയായ യുവതിയില്‍നിന്നാണ് യുവാവിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.

ശനിയാഴ്ച രാത്രിയാണ് ഗുരുതര പരിക്കേറ്റ ശ്രീജിത്തിനെ റോഡരികില്‍നിന്ന് നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചത്.

വാരിയെല്ലുകള്‍ തകര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഇടതുകൈയിലെ എല്ല് പൊട്ടിയത് ക്ഷതം ഏറ്റാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ശരീരത്തിന്റെ പല ഭാഗങ്ങളിലും ക്ഷതമേറ്റ പാടുകളും ഉണ്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. വലതുകാലില്‍ തുടക്കമുകളിലായി സാരമായി മുറിവുകളും മൃതദേഹത്തില്‍ ഉണ്ട് ഈ പരിക്കുകള്‍ വാഹനാപകടത്തില്‍ സംഭവിച്ചത് അല്ലെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തിനുശേഷം കാറില്‍നിന്ന് യുവാവ് രക്ഷപ്പെടുന്ന ദൃശ്യം സമീപത്തെ സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് ലഭിച്ചിരുന്നു. ശ്രീജിത്തിന്റെ മൊബൈല്‍ ഫോണ്‍ വിശദമായ പരിശോധനക്കു വിധേയമാക്കിയിരുന്നു. ശ്രീജിത്ത് കേളകം സ്വദേശിയെ മദ്യപിച്ച ബാറില്‍നിന്ന് പരിചയപ്പെട്ടതാണെന്നാണ് ലഭിക്കുന്ന വിവരം. യുവാവിനെ കസ്റ്റഡിയിലെടുത്താല്‍ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്.