പന്ത്രണ്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി


കൊയിലാണ്ടി: പന്ത്രണ്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും  വിധിച്ച് കോടതി. പോക്സോ കേസുകൾക്കായുള്ള കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയാണ് അടിവാരം സ്വദേശി നൂറാംത്തോട് ചെമ്മങ്കോട് വീട്ടിൽ ബിജേഷിനെ (40) ശിക്ഷിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി അനിൽ ടി.പിയാണ് ശിക്ഷ വിധിച്ചത്.

പോക്സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പട്ടിക ജാതി സംരക്ഷണ നിയമപ്രകാരവുമാണ് ശിക്ഷ വിധിച്ചത്.

2020 ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടിൽ വച്ച് പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അമ്മയുടെ സുഹൃത്തിനോട് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്.

അത്തോളി പോലീസ് രജിസ്റ്റർ ചെയ്ത കേസ് സബ് ഇൻസ്‌പെക്ടർ പി.കെ.ജിതേഷ്, പേരാമ്പ്ര ഡി.വൈ.എസ്.പി ജയൻ ഡൊമിനിക് എന്നിവരാണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി.ജെതിൻ ഹാജരായി.