കോഴിക്കോട് ജില്ലയെ എന്ന് നിപ മുക്തമായി പ്രഖ്യാപിക്കും; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറയുന്നു


കൊയിലാണ്ടി: കോഴിക്കോട് ജില്ലയെ നിപ മുക്തമായി പ്രഖ്യാപിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിലവില്‍ നിപയെ പ്രതിരോധിക്കാന്‍ ഏറെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കോന്നി മെഡിക്കല്‍ കോളേജ് ഗേള്‍സ് ഹോസ്റ്റലിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

നിപ ബാധിച്ച കോഴിക്കോട് ജില്ലയെ ഒക്ടോബര്‍ 26ന് നിപ മുക്തമായതായി പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. കേരളത്തിന്റെ ആരോഗ്യമേഖലയിലെ വികസനം സാമൂഹ്യമുന്നേറ്റത്തിന്റെ ഫലമാണെന്നും ലോകത്തിലെ വികസനരാജ്യങ്ങളുടെ ആരോഗ്യ സൂചികയുമായി കേരളത്തിനെ താരതമ്യപെടുത്തുമ്പോള്‍ ഏറവും കുറഞ്ഞ നവജാത ശിശു മരണ നിരക്കും മാതൃമരണ നിരക്കുമാണ് കേരളത്തിനുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

ആധുനിക നിലവാരത്തിലുള്ള ചികിത്സയും വിദ്യാഭ്യാസവും ഗവേഷണവും ഉറപ്പാക്കാന്‍ കഴിയുന്ന കേന്ദ്രമായി കോന്നി മെഡിക്കല്‍ കോളേജിനെ മാറ്റി തീര്‍ക്കുവാനുള്ള പരിശ്രമങ്ങള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു. കോന്നി മെഡിക്കല്‍ കോളേജ് വികസനത്തില്‍ ഒരു പടി കൂടി മുന്നോട്ട് പോവുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച അഡ്വ.കെ.യു. ജനീഷ് കുമാര്‍ എം എല്‍ എ പറഞ്ഞു. കേരളത്തിലെ ഏറ്റവും മികച്ച മെഡിക്കല്‍ കോളേജുകളില്‍ ഒന്നായി കോന്നിയെ മാറ്റി തീര്‍ക്കുവാനുള്ള അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും ആണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണെന്നും എം എല്‍ എ പറഞ്ഞു.

ആതുര ശുശ്രൂഷാ രംഗത്ത് മലയോര ജനതയുടെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തിക്കൊണ്ടാണ് കോന്നി ഗവ.മെഡിക്കല്‍ കോളേജ് 2020ല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 13.66 കോടി രൂപ ചിലവിലാണ് മെഡിക്കല്‍ കോളേജ് ഗേള്‍സ് ഹോസ്റ്റലിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിചിരിക്കുന്നത്. ആറ് നിലകളിലായി 240 കുട്ടികള്‍ക്ക് താമസിക്കാനുള്ള സൗകര്യവും, രണ്ട് ലിഫ്റ്റുകള്‍, അടുക്കള ടെസ്റ്റ് ഹാള്‍, ഡെനിംഗ് ഹാള്‍, റീഡിംഗ് റൂം ഗസ്റ്റ് റൂം, റിക്രിയേഷണല്‍ റും വാര്‍ഡന്‍ റും തുടങ്ങി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ മാനദണ്ഡ പ്രകാരമുള്ള ആധുനിക രീതിയിലുള്ള സംവിധാനങ്ങളാണ് ഒരുക്കിയിട്ടുളത്.