‘ടി.പി വധക്കേസിലെ ഏറ്റവും നല്ല വിധി’; പി.മോഹനനെ വെറുതെ വിട്ട നടപടിയ്‌ക്കെതിരെ അപ്പീല്‍ നല്‍കുമെന്നും കെ.കെ.രമ


വടകര: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് കെ.കെ.രമ എം.എല്‍.എ. കേസില്‍ ഏറ്റവും നല്ല വിധിയാണ് വന്നിരിക്കുന്നത്. രണ്ട് പ്രതികളെ കൂടി ശിക്ഷിക്കാന്‍ തീരുമാനിച്ചത് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.

ടി.പി.യെ കൊല്ലാനുള്ള ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട സി.പി.എം നേതാക്കളാണ് ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട രണ്ടുപേര്‍. കോടതി വിധിയിലൂടെ കേസില്‍ സി.പി.എമ്മിന്റെ പങ്ക് കൂടുതല്‍ വെളിപ്പെട്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു. കേസില്‍ പി.മോഹനനെ വെറുതെ വിട്ട നടപടിയ്‌ക്കെതിരെ വീണ്ടും അപ്പീല്‍ നല്‍കുമെന്നും രമ വ്യക്തമാക്കി.

കേസില്‍ പി.കെ.കുഞ്ഞനന്തന്‍ അടക്കമുള്ള പത്ത് പ്രതികളെ ശിക്ഷിച്ച വിധി ഹൈക്കോടതി ശരിവെച്ചിരുന്നു. കൂടാതെ കെ.കെ.കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട നടപടി റദ്ദാക്കുകയും ചെയ്തു. ജസ്റ്റിസ് എ.കെ.ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്.

അതേസമയം മോഹനന്‍ മാസ്റ്ററെ വെറുതെ വിട്ട വിധി കോടതി ശരിവെച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളും പി.മോഹനനന്‍ അടക്കം പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്ത് ടി.പിയുടെ ഭാര്യയും എം.എല്‍.എയുമായ കെ.കെ.രമയും പ്രതികളുടെ ശിക്ഷ കൂട്ടണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും സമര്‍പ്പിച്ച അപ്പീലായിരുന്നു ഹൈക്കോടതി വിധി പറഞ്ഞത്.

2012 മേയ് 4നാണ് ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. വടകരയ്ക്കടുത്ത് വള്ളിക്കാട് വെച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ടി.പിയെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ചന്ദ്രശേഖരന്‍ സി.പി.എമ്മില്‍ നിന്ന് വിട്ടുപോയി ഒഞ്ചിയത്ത് ആര്‍.എം.പി എന്ന പേരില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയതിന് പകരം വീട്ടാന്‍ സി.പി.എമ്മുകാരായ പ്രതികള്‍ കൊലനടത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

വിചാരണയ്ക്ക് ശേഷം 2014ല്‍ എം.സി.അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ.രജീഷ്, സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി.കെ.കുഞ്ഞനന്തന്‍ അടക്കം 11 പ്രതികളെ ജീവപര്യന്തം തടവിനും കണ്ണൂര്‍ സ്വദേശി ലംബു പ്രദീപിനെ മൂന്നു വര്‍ഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. 36 പ്രതികളുണ്ടായിരുന്ന കേസില്‍ സി.പി.എം നേതാവായ പി.മോഹനന്‍ ഉള്‍പ്പെടെ 24 പേരെ വിട്ടയച്ചു.