‘ലൈസൻസ് ഫീ, തൊഴിൽ നികുതി വർധനവ് പിൻവലിക്കുക, പ്ലാസ്റ്റിക്കിന്റെ പേരിൽ പിഴ ഈടാക്കുന്ന നടപടി പിൻവലിക്കുക’; വിവിധ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് നിവേദനം നൽകി


കൊയിലാണ്ടി: വ്യാപാര ദ്രോഹ നടപടികൾക്കെതിരായ വിവധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് നിവേദനം നൽകി. കൊയിലാണ്ടി നഗരസഭയ്ക്കാണ് നിവേദനം നൽകിയക്. വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ഭാരവാഹികൾ നഗരസഭാ വൈസ് ചെയർപേഴ്സൺ അഡ്വ. പി.സത്യനും നഗരസഭാ സെക്രട്ടറിയ്ക്കുമാണ് നിവേദനം നൽകിയത്.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ പേരിൽ കടകൾ കയറി പിഴ ഈടാക്കുന്ന നടപടി പിൻവലിക്കുക, വ്യാപാര ലൈസൻസ് ഫീ, തൊഴിൽ നികുതി വർധനവ് എന്നിവ പിൻവലിക്കുക, വ്യാപാര ലൈസൻസ് ഫീ പുതുക്കൽ വൈകിയാലുളള അമിത പിഴ ഈടാക്കുന്നത് നിർത്തിവയ്ക്കുക, വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാവുന്ന തരത്തിലുള്ള തെരുവോര കച്ചവടത്തിനെതിരെ നടപടിയെടുക്കുക, റോഡ് വികസനത്തിന്റെ പേരിലും ടൗൺ വികസനത്തിൻറ പേരിലും കുടിയൊഴിക്കപ്പെട്ട വ്യാപാരികളെ പുനരധിവസിപ്പിക്കുക, പുതിയ ബസ് സ്റ്റാന്റിലെ കാൽനട യാത്രക്കാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടാവുന്ന ഫുട്പാത്ത് പെട്ടിക്കട കച്ചവടം പുതിയ സ്ഥലങ്ങൾ കണ്ടെത്തി പുനരധിവസിപ്പിക്കുക, കേന്ദ്ര-കേരള സർക്കാരുകളുടെ വ്യാപാര ദ്രോഹ നടപടികൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് നിവേദനം നൽകിയത്.

കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് പ്രസിഡന്റ് കെ.പി.ശ്രീധരന്റെ നേതൃത്വത്തിൽ ഭാരവാഹികളായ ഷറഫുദ്ദീൻ ലെക്കി, ഇസ്മായിൽ ടി.പി, റിയാസ് അബൂബക്കർ, ജിഷ പി, കൗൺസിലർ, ശശി പി.വി, ബഷീർ വി.പി, സജാഷ് വി.പി, ഉഷ മനോജ്, റോസ് ബെന്നറ്റ് എന്നിവർ ഉൾപ്പെടുന്ന സംഘമാണ് നിവേദനം നൽകി.