‘കുറെ നാളുകളായി ഇവർ ഇത് ചെയ്തു വരുകയായിരുന്നു, മുറികളിലെ ഇരുണ്ട കോണുകളിൽ നിന്ന് ചാരായം വാറ്റാനുള്ള ഉപകരണങ്ങൾ കണ്ടെത്തി, ഇവരുടെ പിന്നിൽ മറ്റാളുകളുണ്ടെന്നാണ് സംശയം’;  വീട്ടിൽ വ്യാജമദ്യ നിർമ്മാണത്തിനിടെ കൊയിലാണ്ടി കൊല്ലം സ്വദേശിനിയെ പിടികൂടിയ സംഭവത്തിൽ  എക്‌സൈസ് ഉദ്യോഗസ്ഥൻ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട്


 

കൊയിലാണ്ടി: വീട്ടിൽ വാറ്റ് ചാരായം സൂക്ഷിച്ചതിന് പിടിയിലായ യുവതിയെ റിമാൻഡ് ചെയ്തു. കൊയിലാണ്ടി മന്ദമംഗലം ശ്രീലകം വീട്ടിൽ നാല്പത്തിമൂന്നുകാരി പ്രീജയെയാണ് കൊയിലാണ്ടി എക്സൈസ് പിടികൂടിയത്. കുറെ നാളായി ഇവർ ഇത് ചെയ്തു വരുകയായിരുന്നു എന്ന് അന്വേഷണ ഉദ്ധ്യോഗസ്ഥൻ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

പരിശോധനയിൽ ഇരുപത് ലിറ്റർ ചാരായമാണ് ഇവരുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. ഇതിനു പുറമെ 650 ലിറ്റർ വാഷും വാറ്റുപകരണങ്ങളും ഇവരുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. ചാരായം നിറക്കുന്നതിനായി സൂക്ഷിച്ച എഴുപതോളം കുപ്പികളും ഗ്യാസ് സിലിണ്ടറുകളും ഗ്യാസ് സ്റ്റൗവും പിടികൂടിയിട്ടുണ്ട്. ബെഡ്‌റൂമുൾപ്പെടെയുള്ള മുറികളുടെ ഒഴിഞ്ഞ ഇരുണ്ട കോണിൽ നിന്ന് വാറ്റിനുപയോഗിച്ച പഴയ ഉപകരണങ്ങളും കണ്ടെത്തിയതായി ഉദ്യോഗസ്ഥൻ പറഞ്ഞു.

രാത്രി വരെ നീണ്ട പരിശോധന; ചാരായം വീട്ടിൽ സൂക്ഷിച്ചതിന് കൊയിലാണ്ടി കൊല്ലം സ്വദേശിനിയായ യുവതി പിടിയിൽ; പിടികൂടിയത് 20 ലിറ്റർ ചാരയാവും 650 ലിറ്റർ വാഷും വാറ്റുപകരണങ്ങളും

അത്തോളി സ്വദേശിനിയായ ഇവർ നാളുകളായി ഇവിടെ വന്നു താമസിക്കുകയാണ്. ചില പ്രശ്നങ്ങൾ മൂലം വിവാഹ ബന്ധം വേർപിരിയുകയും ഇവിടെ മക്കളോടൊത്തു താമസിക്കുകയാണെന്നാണ് വിവരം. ‘ഇവരുടെ പിന്നിൽ സഹായത്തിനായി മറ്റാളുകളുണ്ടെന്നാണ് കരുതുന്നത്. ഒറ്റയ്ക്കൊരു സ്ത്രീയ്ക്ക് ചെയ്യാനാവുന്നതല്ല ഇതെല്ലാം. അന്വേഷണം പുരോഗമിക്കുകയാണ്, ഇതിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികളെ പിടികൂടും.

കോഴിക്കോട് ജില്ലാ ഓഫീസിൽ നിന്ന് ലഭിച്ച പരാതി പ്രകാരമായിരുന്നു അന്വേഷണം നടത്തിയത്.

എക്സൈസ് ഇൻസ്പെക്ടർ ബിനുഗോപാൽ .ജി യുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ ജയരാജൻ.കെ.എ, അജയകുമാർ, ബാബു.പി, സിവിൽ എക്സൈസ് ഓഫീസർമാരായ സോനേഷ് കുമാർ.കെ.ആർ, വിചിത്രൻ.സി.എം, ഷൈനി. ബി.എൻ, ശ്രീജില.എം.എ ഡ്രൈവർ മുബശ്ശിർ.വി.പി എന്നിവരും പങ്കെടുത്തു.