കാമുകിയെ വിളിച്ച് സമയം പോയതറിഞ്ഞില്ല, യാത്ര ചെയ്യേണ്ട ട്രയിന്‍ പോയതോടെ തന്ത്രം മെനഞ്ഞു; വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസില്‍ ബോംബുണ്ടെന്ന് വ്യാജസന്ദേശമയച്ച ഇരുപതുകാരനെ മണിക്കൂറുകള്‍ക്കകം കുടുക്കി കോഴിക്കോട് റെയില്‍വേ പൊലീസ്


കോഴിക്കോട്: ട്രെയിനില്‍ വ്യാജ ബോംബ് ഭീഷണി ഉയര്‍ത്തിയ ഇരുപതുകാരന്‍ കോഴിക്കോട് അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ നദിയ ജില്ലക്കാരനായ സൗമിത്ര മൊണ്ടല്‍ (20) ആണ് അറസ്റ്റിലായത്. വെസ്റ്റ് കോസ്റ്റ് എക്‌സപ്രസ്സില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് രണ്ടുപേര്‍ കണ്ണൂരില്‍ വെച്ച് പറയുന്നത് കേട്ടെന്ന് പോലീസിന്റെ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമില്‍ ഫോണ്‍ മുഖേന അറിയിക്കുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ കണ്ണൂരില്‍നിന്ന് ചെന്നൈയിലേയ്ക്കുള്ള വെസ്റ്റ് കോസ്റ്റ് എക്‌സപ്രസ്സില്‍ സൗമിത്ര മൊണ്ടല്‍ ടിക്കറ്റ് റിസര്‍വ് ചെയ്തിരുന്നു. രാത്രി പത്തുമണിയോടെ ഫ്‌ലാറ്റ്‌ഫോമിലെത്തിയ ഇയാള്‍ കാമുകിയെ ഫോണ്‍ വിളിച്ച് കൊണ്ടിരിക്കെ 01.45 മണിക്ക് ട്രെയിന്‍ പോയതറിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഷൊര്‍ണ്ണൂരിലെത്തിയാല്‍ ചെന്നൈയിലേക്ക് ട്രെയിന്‍ ലഭിക്കുമെന്ന് ചോദിച്ച് മനസിലാക്കിയ പ്രതി തൊട്ടുപിറകില്‍ വന്നിരുന്ന സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസ്സില്‍ ജനറല്‍ ടിക്കെറ്റെടുത്ത് യാത്ര ചെയ്യുകയും വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് 20 മിനുറ്റ് വൈകിയാല്‍ അതില്‍ യാത്ര ചെയ്യാന്‍ സാധിക്കുമെന്ന് മനസിലാക്കി. ചെന്നൈയില്‍ നിന്ന് ഹൗറയിലേക്ക് എ സി റിസര്‍വേഷന്‍ ടിക്കറ്റ് ഉള്ളതിനാല്‍ എന്ത് വിലകൊടുത്തും എത്താന്‍ ശ്രമിച്ച പ്രതി പദ്ധതി മെനയുകയായിരുന്നു.

പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്സില്‍ ഒരു ബക്കറ്റില്‍ ബോംബ് വെച്ചതായി കണ്ണൂരില്‍ നിന്നും രണ്ട് പേര്‍ പറയുന്നത് കേട്ടിരുന്നെന്ന് അറിയിക്കുകയായിരുന്നു. ട്രെയിന്‍ കോഴിക്കോട് വിട്ടതിനാല്‍ തിരൂരിലും, തുടര്‍ന്ന് ഒന്നര മണിക്കൂര്‍ ഷൊര്‍ണ്ണൂരിലും പോലീസും, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് ആര്‍.പി.എഫ്, തുടങ്ങിയവര്‍ ചെക്കിംഗ് നടത്തുകയും ചെയ്തിരുന്നു. ഇക്കാരണത്താല്‍ ട്രെയിന്‍ രണ്ടു മണിക്കൂര്‍ വൈകുകയും ചെയ്തിരുന്നു.

യുവാവ് മൊബൈല്‍ ഓഫ് ചെയ്തിരുന്നതിനാല്‍ വിളിച്ചയാളെ അന്വേഷിച്ച് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. സമ്പര്‍ക്ക ക്രാന്തി എക്‌സ്പ്രസ് ഷൊര്‍ണ്ണൂരില്‍ എത്തിയപ്പോള്‍ പ്രതി വെസ്റ്റ് കോസ്റ്റിലേക്ക് മാറി കയറുകയും മിഷന്‍ സക്‌സസ് ആയി എന്ന വിവരം കാമുകിയെ അറിയിക്കുകയും ചെയ്തിരുന്നു. കണ്‍ട്രോള്‍റൂമില്‍ വിളിച്ചയാളെ അന്വേഷിച്ച് കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ മൊബൈല്‍ നമ്പറിന്റെ വിവരം ശേഖരിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി വെസ്റ്റ് ബംഗാള്‍ സ്വദേശിയാണെന്ന് മനസ്സിലാവുകയും ചെയ്തു.

ഇയാള്‍ വെസ്റ്റ് കോസ്റ്റ് എക്‌സപ്രസില്‍ യാത്ര ചെയ്യേണ്ട ആളാകുമെന്നും ചെന്നൈയില്‍ നിന്ന് കണക്ഷന്‍ ട്രെയിന്‍ ഉണ്ടാകുമെന്നും എസ്.ഐ. പി.ജംഷീദിന് സംശയം തേന്നിയതില്‍ ആര്‍.പി.എഫുമായി ബന്ധപ്പെട്ട് വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന്റെ റിസര്‍വേഷന്‍ ചാര്‍ട്ട് പരിശോധിച്ചതില്‍ പ്രതിക്ക് എസ് ഒമ്പത് കോച്ചില്‍ റിസര്‍വേഷന്‍ ഉള്ളതായി കാണുകയും ചെയ്തു. അപ്പോഴേക്കും ട്രെയിന്‍ ഉച്ചയോടെ ജോലാര്‍ പേട്ട കഴിഞ്ഞിരുന്നു.

തുടര്‍ന്ന് ആര്‍.പി.എഫ് കണ്ണൂര്‍ ഇന്‍സ്‌പെക്ടര്‍ ബിനോയി ആന്റണി ഇടപെട്ട് ചെന്നൈ സെന്‍ട്രല്‍ ആര്‍.പി.എഫിനെ ബന്ധപ്പെടുകയും കാട്പാടിയില്‍ വെച്ച് പ്രതിയെ കണ്ടെത്തുകയും ചെന്നൈ സെന്‍ട്രലില്‍ ഇറക്കുകയുമായിരുന്നു. തുടര്‍ന്ന് കോഴിക്കോട് റെയില്‍വെ പോലീസിന് ചെന്നൈയില്‍ വെച്ച് പ്രതിയെ കൈമാറുകയുമായിരുന്നു.

വെസ്റ്റ് ബംഗാളിലെ നാദിയ ജില്ലയിലെ അംബേദ്കര്‍ കോളേജില്‍ സ്‌കോളര്‍ഷിപ്പോടെ ബി.എ. ഹിസ്റ്ററി ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയാണ് പ്രതി. ഒന്നര മാസം മുന്‍പാണ് പ്രതി കണ്ണൂരിലേക്ക് അച്ഛന്റെ കൂടെ ജോലിക്കായി വന്നത്.