സംസ്ഥാനത്ത് 60 ജി.എസ്.എമ്മിന് മുകളിലുള്ള പ്ലാസ്റ്റിക് കവറുകൾ നിരോധിച്ച തീരുമാനം ഹൈക്കോടതി റദ്ദാക്കി


കൊച്ചി: സംസ്ഥാനത്ത് അറുപത് ജി.എസ്.എമ്മിന് മുകളിലുളള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഹൈക്കോടതി റദ്ദാക്കി. ഇതിന് സംസ്ഥാന സര്‍ക്കാറിന് അധികാരമില്ലെന്ന് ജസ്റ്റിസ് എന്‍.നഗരേഷ് വ്യക്തമാക്കി.

കേന്ദ്ര നിയമം നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാര്‍ നിരോധനത്തിന് പ്രസക്തിയില്ലെന്ന വാദം സിംഗിള്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. അറുപത് ജി.എസ്.എമ്മിന് മുകളിലുളള നോണ്‍ വൂവണ്‍ ക്യാരി ബാഗുകള്‍ക്ക് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍ അടുത്തയിടെ നിയമഭേദഗതി കൊണ്ടുവന്നിരുന്നു. തുണിക്കടകളിലും മറ്റും ഉപയോഗിച്ചിരുന്ന പുനരുപയോഗ സാധ്യതയുളള ക്യാരി ബാഗുകളാണ് അറുപത് ജി എസ് എമ്മിന് മുകളില്‍ വരിക.

എന്നാല്‍ അറുപത് ജി.എസ്.എമ്മിന് താഴെയുളള ഒറ്റത്തവണ ഉപയോഗത്തിനുളള പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം തുടരും.

സംസ്ഥാനത്തെ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം പൂര്‍ണമായി തടഞ്ഞുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതുസംബന്ധിച്ച് വ്യാപാര സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.ഇതിനെതിരെ ഇത്തരം ക്യാരി ബാഗ് നിര്‍മാതാക്കളും ചില സ്വകാര്യ വ്യക്തികളുമാണ് കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിന് നിയമപരമായി പ്രസക്തിയില്ല എന്നായിരുന്നു ഹൈക്കോടതിയിലെ ഹര്‍ജിയിലെ പ്രധാന വാദം. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു. സാധാരണ കടകളിലും മറ്റും കൊടുക്കുന്ന ക്യാരിബാഗുകളുടെ നിരോധനം തുടരും. നശിക്കുന്നില്ല എന്നതുമാത്രമല്ല പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്നു എന്നതുമാണ് പ്രധാന കാരണം.