പ്രമുഖ യുവ തമിഴ്‌നടന്റെ ഫാൻസ് വാട്സാപ്പ് ഗ്രൂപ്പ് വഴി പരിചയം, വിവാഹിതയുമായി ഒളിച്ചോടി, കോഴിക്കോട് സ്‌റ്റേഷനിലെത്തിയപ്പോള്‍ വാക്ക് തർക്കം പിന്നാലെ മനംമാറ്റം; യുവാവ് കൈഞരമ്പ് മുറിച്ചു


കോഴിക്കോട്: കാണാതായ യുവതിക്കൊപ്പം കോഴിക്കോട് സിറ്റി വനിതാ പൊലീസ് സ്റ്റേഷനില്‍ ഹാജരായ യുവാവ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.

തിരുവനന്തപുരം സ്വദേശിയും വിവാഹിതയുമായ യുവതിയ്‌ക്കൊപ്പമാണ് നിലമ്പൂര്‍ സ്വദേശിയായ യുവാവ് സ്റ്റേഷനിലെത്തിയത്. വ്യാഴാഴ്ച മുതല്‍ യുവതിയെ കാണാതായതിന് തിരുവനന്തപുരം പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്. പൊലീസ് ഇവര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുന്നതിനിടയിലാണ് ഇരുവരും കോഴിക്കോട് വനിതാ സ്‌റ്റേഷനില്‍ എത്തുന്നത്.

തങ്ങള്‍ രണ്ടുപേരും ഒന്നിച്ചുജീവിക്കാന്‍ തീരുമാനിച്ചെന്നും പറഞ്ഞാണ് ഇവര്‍ വനിതാ സ്റ്റേഷനിലെത്തിയത്. കാണാതായതിന് തിരുവനന്തപുരത്ത് കേസുള്ളതിനാല്‍ യുവതിയെ കസ്റ്റഡിയില്‍ വെക്കാന്‍ പൊലീസ് തീരുമാനിച്ചു. ഇതിനിടയില്‍ സ്റ്റേഷനില്‍ യുവാവും യുവതിയും തമ്മില്‍ വാക്കേറ്റമുണ്ടായി.

യുവാവിനൊപ്പം മലപ്പുറത്തെ വീട്ടിലേക്ക് പോകുന്നതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം. തര്‍ക്കത്തിനൊടുവില്‍ താന്‍ യുവാവിനൊപ്പം പോകുന്നില്ലെന്ന് യുവതി പറഞ്ഞു. ഇതോടെ യുവാവ് കടയില്‍പ്പോയി ബ്ലേഡ് വാങ്ങി കൈമുറിച്ച് സ്‌റ്റേഷനില്‍ തിരിച്ചെത്തി.

തുടര്‍ന്ന് പൊലീസ് ഇടപെട്ട് യുവാവിനെ ബീച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യുവാവിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തമിഴ് യുവ നടന്റെ ആരാധകരുണ്ടാക്കിയ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇരുവരും അംഗങ്ങളാകുകയും തുടര്‍ന്ന് പ്രണയത്തിലാകുകയുമായിരുന്നെന്നാണ് പൊലീസ് പറയുന്നത്.