‘ഒരു വർഷമായി രോഗികളും ജീവനക്കാരും ദുരിതത്തിൽ, കൊതുകുശല്യത്തിന് ഉടൻ പരിഹാരം വേണം’; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ കൊതുകുവലയ്ക്കുള്ളിൽ കിടന്ന് വ്യത്യസ്തമായ സമരവുമായി നഗരസഭാ കൗൺസിലർ


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ രൂക്ഷമായ കൊതുകുശല്യത്തിനെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി നഗരസഭാ കൗൺസിലർ. മലിനജല പരിപാലനത്തിലെ വീഴ്ച കാരണമാണ് ആശുപത്രിയിൽ കൊതുകുശല്യമെന്ന് ആരോപിച്ചാണ് കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ രജീഷ് വെങ്ങളത്ത് കണ്ടി പുതിയ സമരവുമായി രംഗത്തെത്തിയത്. ആശുപത്രിക്ക് മുന്നിൽ കൊതുകു വലയ്ക്കുള്ളിൽ കിടന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധം.

ഒരു വർഷത്തോളമായി രോഗികളും ആശുപത്രി ജീവനക്കാരും കൊതുകുശല്യം കാരണം ദുരിതം അനുഭവിക്കുകയാണ്. ഇതിന് പരിഹാരം തേടി നിരവധി തവണ നഗരസഭാ കൗൺസിലിലും അല്ലാതെയും പരാതി ഉന്നയിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് രജീഷ് പറഞ്ഞു. ഇതിനാലാണ് ഇത്തരമൊരു സമരത്തിനിറങ്ങിയത്. പൊതുജനത്തെ അണിനിരത്തി ശക്തമായ തുടർസമരത്തിന് നേതൃത്വം നൽകുമെന്നും സമരക്കാർ പറഞ്ഞു.

കെ.പി.സി.സി അംഗം പി.രത്നവല്ലി സമരം ഉദ്ഘാടനം ചെയ്തു. വത്സരാജ് കേളോത്ത് അധ്യക്ഷനായി. വി.വി.സുധാകരൻ, രാജേഷ് കീഴരിയൂർ, കെ.പി.വിനോദ് കുമാർ, അഡ്വ. പി.ടി.ഉമേന്ദ്രൻ, മനോജ് പയറ്റുവളപ്പിൽ, എ.അസീസ്, കെ.സുരേഷ് ബാബു, പി.വി.ആലി, സത്യൻ തൈക്കണ്ടി, അരുൺ മണമൽ, എം.കെ.സായൂജ്, അരീക്കൽ ഷീബ, ടി.പി.ശൈലജ, ഉമേഷ് വിയ്യൂർ, കെ.എം.സുമതി, ബാലകൃഷ്ണൻ മറുവട്ടം കണ്ടി, ഉണ്ണി പഞ്ഞാട്ട്, സുരേഷ് ബാബു മണമൽ, അൻസാർ കൊല്ലം എന്നിവർ സംസാരിച്ചു.