പതിനേഴുകാരിയെ പനി ബാധിച്ചിട്ടും ആശുപത്രിയില്‍ കൊണ്ടുപോയില്ല, ബാധയുണ്ടെന്ന് പറഞ്ഞു മന്ത്രവാദ ചികിത്സ; സംഭവം നാദാപുരത്ത്


നാദാപുരം: നാദാപുരത്ത് പനി ബാധിച്ച പതിനേഴ്കാരിയെ ആശുപത്രിയില്‍ കൊണ്ട് പോകാതെ മന്ത്രവാദ ചികിത്സ നല്‍കിയതായി പരാതി. പുതുക്കയം രാജീവ് ഗാന്ധി കോളനിയിലാണ് സംഭവം. അവശ നിലയിലായ കുട്ടിയെ നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുതുക്കയം രാജീവ് ഗാന്ധി കോളനിയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയായ കൗമാരക്കാരിക്കാണ് പനി ബാധിച്ചതിനെ തുടര്‍ന്ന് മന്ത്രവാദ ചികിത്സ നല്‍കിയത്. ആക്രി സാധനങ്ങള്‍ പെറുക്കുന്നതിനിടെ പാനൂരിലെ ഒഴിഞ്ഞ വീട്ടില്‍ നിന്നും കുട്ടി പേടിച്ചിരുന്നു. ഇവിടെ വച്ച് കുട്ടിയുടെ ശരീരത്തില്‍ ബാധ കയറിയെന്നാണ് വീട്ടുകാര്‍ പറയുന്നത്.

കോളനിയിലെ മദ്ധ്യവയസ്‌കനാണ് കുട്ടിയെ മന്ത്രവാദം നടത്തി ചികിത്സിക്കാന്‍ ശ്രമിച്ചത്. മന്ത്രവാദം നടത്തിയ കോള നിവാസി മദ്യമടക്കമുള്ള സാധനങ്ങള്‍ വാങ്ങാനും ബന്ധുക്കളോടാവശ്യപ്പെട്ടിരുന്നതായി പറയുന്നു. ഇതിനിടെ വീട്ടിലെത്തിയവരാണ് വിവരം വളയം പൊലീസില്‍ അറിയിച്ചത്.

അവശ നിലയിലായ കുട്ടിയെ നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രാവാദത്തിന്റെ പേരില്‍ കുട്ടിക്ക് തീരെ വയ്യാത്ത അവസ്ഥയിലും മാന്ത്രിച്ചു പനി മാറ്റാമെന്ന് മന്ത്രവാദി പറഞ്ഞതിന്റെ പേരില്‍ അച്ഛനമ്മമാരും നിന്ന് കൊടുക്കുകയായിരിന്നു.

summary: complaint that a 17 year old girl suffering from fever was treated for witchcraft in nadapuram without being taken to the hospital