കൂട്ടബലാത്സംഗ കേസിലെ പ്രതിയായ സി.ഐ ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍; വിവാദമായതോടെ അവധിയില്‍ പോകാന്‍ നിര്‍ദ്ദേശം, ‘സത്യമേവ ജയതേ’ എന്ന് പ്രതിയുടെ ന്യായീകരണം


കോഴിക്കോട്: തൃക്കാക്കര കൂട്ട ബലാത്സംഗ കേസില്‍ പ്രതിയായ ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ സി.ഐ പി.ആര്‍.സുനു ഞായറാഴ്ച രാവിലെ ഡ്യൂട്ടിക്കെത്തിയത് വിവാദമായി. കൂട്ടബലാത്സംഗം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ വകുപ്പുതല നടപടികള്‍ ഉള്‍പ്പെടെ പരിഗണനയിലുള്ളപ്പോഴാണ് വീണ്ടും ഡ്യൂട്ടിക്കെത്തിയത്. വിവാദമായതോടെ സുനുവിനോട് അവധിയില്‍ പോകാന്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍.അജിത് കുമാര്‍ നിര്‍ദ്ദേശം നല്‍കി.

തൃക്കാക്കര കൂട്ടബലാത്സംഗ കേസിലെ മൂന്നാം പ്രതിയായ സുനുവിനെതിരെ ജനരോഷം ഉണ്ടാകുമെന്ന ഭയത്തെ തുടര്‍ന്നാണ് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചത് എന്നാണ് വിവരം. ഏഴ് ദിവസത്തെ അവധിയില്‍ പ്രവേശിക്കാനാണ് ഇയാള്‍ക്ക് ലഭിച്ച നിര്‍ദ്ദേശം.

അതേസമയം ഡ്യൂട്ടിക്കെത്തിയതിനെ സുനു മാധ്യമങ്ങള്‍ക്ക് മുന്നില്‍ ന്യായീകരിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്നും പരാതിക്കാരിയെ അറിയുകയോ കാണുകയോ ചെയ്തിട്ടില്ലെന്നും സുനു പറഞ്ഞു. സത്യം ഒന്നേയുള്ളു, സത്യമേവ ജയതേ എന്നും സുനു കൂട്ടിച്ചേര്‍ത്തു.

ഒന്‍പതോളം തവണ വകുപ്പ് തല അച്ചടക്ക നടപടിക്കു വിധേയനാകുകയും ആറ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥനാണ് സുനു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നിലവില്‍ അന്വേഷണം അവസാനിപ്പിച്ചതടക്കം എല്ലാ കേസുകളും പുനഃപരിശോധിക്കാന്‍ ഡി.ജി.പി ഉത്തരവിട്ടിരുന്നു. പി.ആര്‍.സുനുവിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്ത് ഡി.ജി.പി അനില്‍കാന്ത് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിയിരുന്നു.

തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ അതിജീവിതയുടെ പരാതിയില്‍ പലതവണ ചോദ്യം ചെയ്തിട്ടും സുനുവിനെ പ്രതിചേര്‍ക്കാന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. സുനുവടക്കം പത്ത് പ്രതികള്‍ കേസില്‍ ഉണ്ടെന്ന് പറയുമ്പോഴും അഞ്ച് പേരേ മാത്രമേ പരാതിക്കാരിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞുള്ളുവെന്നും പൊലീസ് പറയുന്നു.