കടയിൽ സാധനം വാങ്ങാൻ എത്തിയ പത്തു വയസ്സുകാരിയെ അകത്തേക്ക് വിളിച്ച് ലൈംഗികമായി ഉപദ്രവിച്ചു; നന്തി സ്വദേശിയായ പ്രതിക്ക് ആറു വർഷം കഠിന തടവും മൂന്നുലക്ഷത്തി അൻപതിനായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി


കൊയിലാണ്ടി: കടയിൽ സാധനം വാങ്ങാനെത്തിയ ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് കഠിന തടവും പിഴയും. നന്തി കടലൂർ സ്വദേശിയായ മഠത്തിൽ ബഷീർ(61) നാണ് ശിക്ഷ ലഭിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി പ്രതിക്ക് ആറു വർഷം കഠിന തടവും മൂന്നുലക്ഷത്തി അൻപതിനായിരം രൂപ പിഴയും വിധിച്ചു.


2019 ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബഷീർ നടത്തുന്ന കടയിൽ സാധനം വാങ്ങാൻ ചെന്ന ബാലികയെ കടയുടെ അകത്തു വിളിച്ചു പ്രതി ലൈംഗികമായി ഉപദ്രവിക്കുക ആയിരുന്നു. വീട്ടിൽ എത്തിയ ബാലിക വിവരം അമ്മയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. വീട്ടുകാർ കൊയിലാണ്ടി പോലീസിൽ പരാതി കൊടുത്തിരുന്നു.

കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി പോക്സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ശിക്ഷ വിധിച്ചത്. കൊയിലാണ്ടി സബ് ഇൻസ്‌പെക്ടർ കെ.കെ രാജേഷ്കുമാർ ആണ് കേസ് അന്വേഷിച്ചു. പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.