വേങ്ങേരിയില്‍ സ്‌കൂട്ടറില്‍ സ്വകാര്യ ബസിടിച്ച് ദമ്പതിമാര്‍ മരിച്ച സംഭവം; ബസ് ഉടമയും ഡ്രൈവറും അറസ്റ്റില്‍



കോഴിക്കോട്: വേങ്ങേരിയില്‍ സ്‌കൂട്ടറില്‍ സ്വകാര്യ ബസിടിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ബസ് ഉടമയും ഡ്രൈവറും അറസ്റ്റില്‍. ബസ് ഉടമ അരുണ്‍, ഡ്രൈവര്‍ കാരന്തൂര്‍ സ്വദേശി അഖില്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് ചേവായൂര്‍ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

ഡ്രൈവര്‍ അഖിലിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്. ഉടമയ്ക്കെതിരെ പ്രേരണാക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകളും ചുമത്തി.

തിങ്കളാഴ്ച രാവിലെ 9.30ഓടെ വെങ്ങളം ബൈപ്പാസില്‍ വേങ്ങേരിയിലാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു കക്കോടി സ്വദേശികളായ ഷൈജു, ഭാര്യ ജീമ എന്നിവരാണ് മരിച്ചത്.

ദേശീയപാത പ്രവൃത്തി നടക്കുന്നതിനാല്‍ വേങ്ങേരി ജങ്ഷനില്‍ ഗതാഗത നിയന്ത്രണമുണ്ട്. ബാലുശ്ശേരി ഭാഗത്തുനിന്നും മലാപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്നു ദമ്പതിമാര്‍. മുമ്പിലുണ്ടായിരുന്ന സ്വകാര്യബസ് ബ്രേക്കിട്ടപ്പോള്‍ സ്‌കൂട്ടറും ബ്രേക്കിട്ടു. എന്നാല്‍ ഇവരുടെ പിന്നിലുണ്ടായിരുന്ന മറ്റൊരു സ്വകാര്യ ബസ് സ്‌കൂട്ടറിനെയും മറ്റൊരു ബൈക്കിനെയും ഇടിച്ചുവീഴ്ത്തി മുന്‍പിലുണ്ടായിരുന്ന സ്വകാര്യബസിന്റെ പിറകിലിടിക്കുകയായിരുന്നു.

ഇതോടെ ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ബസുകള്‍ക്കിടയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. പരിക്കേറ്റ ദമ്പതിമാരെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അപകടത്തില്‍ മറ്റൊരു ബൈക്ക് യാത്രികനും ബസിലെ അഞ്ച് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.