തിരുവങ്ങൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാത്ത എന്‍.എച്ച്.എ.ഐ അധികൃതരുടേത് ഗുരുതര അലംഭാവം; പരിഹാരംകണ്ടില്ലെങ്കില്‍ അതിശക്തമായ സമരവുമായി രംഗത്തുവരുമെന്ന് കെ.എസ്.യു


തിരുവങ്ങൂര്‍: തിരുവങ്ങൂരില്‍ നീണ്ട ഗതാഗതക്കുരുക്കിന് പരിഹാരം കാണാത്ത എന്‍.എച്ച്.എ.ഐ അധികൃതര്‍ ഗുരുതരമായ അലംഭാവമാണ് കാണിക്കുന്നതെന്ന് കെ.എസ്.യു. ഗതാഗതക്കുരുക്ക് കാരണം തിരുവങ്ങൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നതെന്നും കെ.എസ്.യു സംസ്ഥാന സമിതി അംഗം എ.കെ.ജാനിബ് പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളായ തിരുവങ്ങൂര്‍ സ്‌കൂളും പ്രൈമറി ആശുപത്രിയും പ്രധാന ജംഗ്ഷനും സ്ഥിതി ചെയ്യുന്നത് ദേശീയപാതയ്ക്ക് സമീപം തിരുവങ്ങൂരിലാണ്. ഇവിടെ ദേശീയപാതയിലെ സര്‍വീസ് റോഡില്‍ വലിയ കുഴി രൂപപ്പെടുകയും അതുകാരണം ദിവസേനെ നൂറു കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന ഈ പ്രദേശത്തു മണിക്കൂറുകളോളം ഗതാഗത കുരുക്ക് രൂപപ്പെടുന്നത് കണ്ടിട്ടും കുഴി അടയ്ക്കാന്‍ നടപടിയുണ്ടാവുന്നില്ല.

സ്വകാര്യ ബസ്സിലും മറ്റു വാഹനത്തിലുമായി വരുന്ന തിരുവങ്ങൂര്‍ സ്‌കൂളിലെ കുട്ടികള്‍ ഗതാഗതക്കുരുക്ക് കാരണം രാവിലെ സ്‌കൂളിലേക്കും തിരിച്ച് വീട്ടിലേക്കും മണിക്കൂറുകള്‍ വൈകിയാണ് എത്തിച്ചേരുന്നത്. അതുപോലെ തന്നെ സര്‍വീസ് റോഡിനോട് ചേര്‍ന്നു നിര്‍മിച്ച ഫൂട്ട് പാത്തിലൂടെ വാഹനം കടന്നു പോകുന്നതു വഴി ചെറിയ കുട്ടികള്‍ ഉള്‍പ്പടെ ഉള്ളവര്‍ക്ക് നടന്നു പോകാന്‍ പോലുമുള്ള സൗകര്യമില്ലാതായിരിക്കുകയാണ്. ദേശീയ പാത നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുന്നതും അശാസ്ത്രീയമായ ഗതാഗതഗ നിയന്ത്രണവുമാണ് ഈ ദുരിതങ്ങളുടെ മറ്റൊരു കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വിഷയങ്ങള്‍ ഉള്‍പ്പടെ എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ചിന നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ നിവേദനം ദേശീയ പാത അധികൃതര്‍ക്ക് കെ.എസ്.യു കൈമാറിയതായും കെ.എസ്.യു മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ അതിശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നും ജാനിബ് പറഞ്ഞു.