പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു


കൊയിലാണ്ടി: മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു. എഴുപത്തി ഏഴ് വയസായിരുന്നു. കോഴിക്കോട് പാറോപ്പടിയിലെ വീട്ടിലായിരുന്നു അന്ത്യം. മതവിലക്കുകള്‍ മറികടന്ന് മാപ്പിളപ്പാട്ട് അവതരിപ്പിച്ച ആദ്യ മുസ്ലീം വനിതയാണ് റംല ബീഗം.

കഥാപ്രസംഗങ്ങളിലൂടെയും മാപ്പിളപ്പാട്ടിലൂടെയും മാപ്പിള കലയുടെ തനതുശൈലി നിലനിര്‍ത്തിയ കലാകാരിയായിരുന്നു. ആലപ്പുഴ സക്കറിയ ബസാറില്‍ ഹുസൈന്‍ യൂസഫ് യമാന- മറിയം ബീവി ദമ്പതികളുടെ ഇളയമകളായി 1946 നവംബര്‍ മൂന്ന് ജനിച്ച റംലാ കുട്ടിക്കാലം മുതലേ ആലപ്പൂഴ ആസാദ് മ്യൂസിക് ട്രൂപ്പില്‍ ഹിന്ദി ഗാനങ്ങള്‍ ആലപിച്ചിരുന്നു. ആസാദ് മ്യൂസിക് ട്രൂപ്പിലെ പി.അബ്ദുള്‍ സലാം മാഷിനെ 18-ാം വയസില്‍ വിവാഹം ചെയ്തു.

ഹുസ്നുല്‍ ബദ്‌റൂല്‍ മുനീര്‍ എന്ന കഥാപ്രസംഗം അവതരിപ്പിച്ചതോടെ റംലാ ഏറെ പ്രശസ്തയായി. തുടര്‍ന്ന് നിരവധി കഥാപ്രസംഗങ്ങള്‍ അവതരിപ്പിച്ച് വേദികള്‍ കീഴടക്കി. ഇസ്ലാമിക കഥകള്‍ക്ക് പുറമെ ഓടയില്‍ നിന്ന്, ശാകുന്തളം, നളിനി, തുടങ്ങിയ കഥകളും കഥാപ്രസംഗരൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.

മാപ്പിളകല സാഹിത്യരംഗത്തെ സമഗ്രസംഭാവനകള്‍ക്ക് മഹാകവി മോയിന്‍കുട്ട വൈദ്യര്‍ പുരസ്‌കാരവും ലഭിച്ചിരുന്നു.