വീണ്ടും റെക്കോഡ് സ്വന്തമാക്കി മലയാളികള്‍; ക്രിസ്മസ് പുതുവത്സരദിനങ്ങളില്‍ സംസ്ഥാനത്ത് വിറ്റത് 543 കോടിയുടെ മദ്യം


കോഴിക്കോട്: ക്രിസ്മസ് പുതുവത്സര ദിനങ്ങളില്‍ സംസ്ഥാനത്ത് ഇത്തവണ വിറ്റത് 543 കോടി രൂപയുടെ മദ്യം, തിരുവനന്തപുരം പവര്‍ ഹൗസ് റോഡ് ഔട്ട്‌ലെറ്റിലാണ് പുതുവത്സരത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. 1.02 കോടിയുടെ മദ്യമാണ് ഇവിടെ വിറ്റത്.

എറണാകുളം രവിപുരം, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലാണ്‌ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. രവിപുരത്ത് 77 ലക്ഷവും ഇരിങ്ങാലക്കുട 76 ലക്ഷത്തിന്റെ മദ്യവില്‍പനയുമാണ് നടന്നത്. 2022നെക്കോള്‍ 26.87 കോടി രൂപയുടെ അധിക വില്‍പനയാണ് സംസ്ഥാനത്ത് ബെവ്‌കോ വഴി നടന്നത്. ആകെ ലഭിച്ച 543.13 കോടി രൂപയില്‍ ഏകദേശം 490 കോടി രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തും.

ഡിസംബര്‍ 31ന് മാത്രം 94.5 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വര്‍ഷം 516.26കോടി രൂപയുടെ മദ്യമാണ് ഡിസംബര്‍ 22 മുതല്‍ 31വരെ മലയാളികള്‍ കുടിച്ചു തീര്‍ത്തത്. ക്രിസ്മസ് ദിനത്തിലും റെക്കോര്‍ഡ് മദ്യ വില്‍പനയായിരുന്നു സംസ്ഥാനത്ത് ഈ വര്‍ഷം നടന്നത്.

ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി മൂന്ന് ദിവസങ്ങളിലായി 154.77 കോടി രൂപയുടെ മദ്യ വില്‍പനയാണ് നടന്നത്. ഡിസംബര്‍ 24ന് 70.73 കോടിയുടം മദ്യവില്‍പന നടന്നപ്പോള്‍ ഡിസംബര്‍ 22,23 ദിവസങ്ങളില്‍ സംസ്ഥാനത്ത് 84.04 കോടിയുടെ മദ്യവില്‍പനയാണ് നടന്നത്.