ലോഡ്ജിൽ മിന്നൽ പരിശോധന; മാരക മയക്കു മരുന്നുകളുമായി താമരശ്ശേരിയിൽ മൂന്ന് പേർ പിടിയിൽ


താമരശ്ശേരി: താമരശ്ശേരിയില്‍ മാരക മയക്കു മരുന്നുകളുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. പുതുപ്പാടി കൈതപ്പൊയില്‍ ചന്ദനപ്പുറം വീട്ടില്‍ മുഹമ്മദ് ഷക്കീര്‍ (23), താമരശ്ശേരി പെരുമ്ബള്ളി കൊട്ടാരക്കോത്ത് വീട്ടില്‍ ആദില്‍ റഹ്‌മാന്‍ (20), പെരുമ്ബള്ളി കവുമ്ബുറത്ത് വീട്ടില്‍ ആഷിക്. കെ.പി. (23), എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകിട്ട്. 6.20 ഓടെ പൊലീസ് ലോഡ്ജില്‍ പരിശോധന നടത്തുകയായിരുന്നു. മിന്നല്‍ പരിശോധനയ്ക്കിടയിൽ പ്രതികളെ എം.ഡി.എം.എ. യുമായി പിടികൂടുകയായിരുന്നു, കോഴിക്കോട് റൂറല്‍ എസ് പി. ആര്‍. കറപ്പസാമി ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം പ്രത്യേക സംഘം പ്രതികളെ പൊക്കിയത്.

പ്രതികളുടെ കയ്യില്‍ നിന്നും വില്പനക്കായി സൂക്ഷിച്ച 5.15 ഗ്രാം എം.ഡി.എം.എ. യും പായ്ക്ക് ചെയ്യുന്നതിനുള്ള നിരവധി പാക്കറ്റുകള്‍, തൂക്കം നോക്കാനുള്ള ഇലക്‌ട്രോണിക് ത്രാസ്സ് എന്നിവയും കണ്ടെടുത്തു. കോഴിക്കോട് താമരശ്ശേരി കൊടുവള്ളി, എന്നിവിടങ്ങളില്‍ വില്പന നടത്തിയതിന്റെ ബാക്കിയാണ് കണ്ടെടുത്തിയ മയക്കുമരുന്നുകള്‍. ഇവർ ചില്ലറ വ്യാപാരികളാണ് എന്ന് പോലീസ് പറഞ്ഞു.

പ്രതികളിലൊരാളായ മുഹമ്മദ് ഷക്കീറിനെ കഴിഞ്ഞ മാര്‍ച്ച്‌ മാസത്തില്‍ 5ഗ്രാം എം.ഡി.എം.എ.യുമായി താമരശ്ശേരി പൊലീസ് പിടികൂടിയിരുന്നു. ഈ കേസില്‍ രണ്ട് മാസം ജയിലില്‍ കിടന്ന് മെയ് മാസം ജാമ്യത്തില്‍ ഇറങ്ങിയതാണ് ഇയാള്‍. കോഴിക്കോട് ഉള്ള മൊത്തകച്ചവടക്കാരില്‍ നിന്നും മയക്കുമരുന്ന് വാങ്ങി ചില്ലറ വില്പന നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.