കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ആഭ്യന്തരവകുപ്പ് അന്വേഷിക്കും, ഹര്‍ഷിനയ്ക്ക് രണ്ടുലക്ഷം രൂപ ധനസഹായം


Advertisement

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക വെച്ച് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ സംഭവത്തില്‍ വീഴ്ച ഉണ്ടായോ എന്ന് ആഭ്യന്തരവകുപ്പ് അന്വേഷിക്കും. ആരോഗ്യ വകുപ്പ് നടത്തിയ രണ്ട് അന്വേഷണത്തിലും കത്രിക കുടുങ്ങിയത് എങ്ങനെയെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആഭ്യന്തരവകുപ്പ് അന്വേഷണം നടത്തുന്നത്.

Advertisement

ഹര്‍ഷിനക്ക് സാമ്പത്തിക സഹായം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും. അതേ സമയം ഈ നഷ്ടപരിഹാരം സ്വീകരിക്കില്ലെന്ന് ഹര്‍ഷിന പറഞ്ഞു.

Advertisement

തനിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ ഹര്‍ഷിന സമരം നടത്തിയിരുന്നു. ശസ്ത്രക്രിയ നടത്തിയ 2017 മുതല്‍ 5 വര്‍ഷമാണ് യുവതി വയറ്റില്‍ കത്രികയുമായി ജീവിച്ചത്. 2017 നവംബര്‍ 30നാണ് ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്ക് ശേഷം അവശത വര്‍ധിച്ചതായാണ് ഹര്‍ഷിനയുടെ പരാതിയില്‍ പറയുന്നത്.

Advertisement

ഒടുവില്‍ വേദന അസഹനീയമായപ്പോള്‍ ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് സ്വകാര്യ ആശുപത്രിയില്‍ സ്‌കാനിങ് നടത്തിയത്. സ്‌കാന്‍ റിപ്പോര്‍ട്ടില്‍ ശസ്ത്രക്രിയ്ക്ക് ഉപയോഗിക്കുന്ന കത്രികയാണ് വയറ്റിലെന്ന് വ്യക്തമായി. സെപ്റ്റംബര്‍ 17ന് മെഡിക്കല്‍ കോളജില്‍നിന്ന് തന്നെയാണ് കത്രിക പുറത്തെടുക്കാനുള്ള ശസ്ത്രക്രിയയും നടത്തിയത്.