റിസോര്‍ട്ടില്‍ മുറിയെടുത്ത് മദ്യപിച്ച ശേഷം കടല്‍ കാണാന്‍ പുറത്തിറങ്ങി; ചെറായി ബീച്ചില്‍ മദ്യ ലഹരിയില്‍ കടയുടമയ്ക്ക് നേരെ ആക്രമണം നടത്തിയ വടകര സ്വദേശിനിയായ യുവതി ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍


കൊച്ചി: കൊച്ചി ചെറായി ബീച്ചില്‍ മദ്യലഹരിയില്‍ അതിക്രമം നടത്തിയ വടകര സ്വദേശിനിയായ യുവതി ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഫര്‍സാന, ചേന്ദമംഗലം സ്വദേശി രാഹുല്‍ ദേവ്, തൃശൂര്‍ മേത്തല സ്വദേശി അജയ്, എറണാകുളം വടക്കേക്കര സ്വദേശി സിയ ഷിബു എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.

കടയുടമയുമായുള്ള വാക്ക് തര്‍ക്കത്തിലാണ് അസഭ്യം പറഞ്ഞും കസേര വലിച്ചെറിഞ്ഞും യുവതിയുടെ നേതൃത്വത്തിലുള്ള സംഘം ബഹളമുണ്ടാക്കിയത്. ഇവര്‍ താമസിച്ച മുറിയില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും നിയമവിരുദ്ധമായി ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു.

സുഹൃത്തിന്റെ വിവാഹത്തിന് ചെറായിലെത്തിയതായിരുന്നു യുവതിയുള്‍പ്പടെയുള്ള നാല്‍വര്‍ സംഘം. റിസോര്‍ട്ടില്‍ മുറിയെടുത്ത് മദ്യപിച്ച ശേഷം ഇവര്‍ കടല്‍ കാണാന്‍ പുറത്തിറങ്ങി. മദ്യപിച്ച് പരസപരം ബഹളം തുടങ്ങിയ നാല് പേരും പിന്നാലെ ബീച്ചിലെത്തി. അവിടെ കണ്ട കടയുടമയോടായി വടകര സ്വദേശിനിയായ യുവതി വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും ശകാരവും, അസഭ്യം പറച്ചിലും കസേര വലിച്ചെറിയുകയുമായിരുന്നു.

കട ഉടമ തന്നെ മര്‍ദ്ദിച്ചെന്ന് ആരോപിച്ചായിരുന്നു യുവതിയുടെ ബഹളം. എന്നാല്‍ ഇതില്‍ വാസ്തവമില്ലെന്ന് പൊലീസ് കണ്ടെത്തി. മദ്യലഹരിയിലായിരുന്ന സംഘം കടക്കാരനോട് മോശമായി പെരുമാറിയതെന്നും പൊലീസ് വ്യക്തമാക്കി. കൂടുതല്‍ ലഹരിവസ്തുക്കള്‍ ഉണ്ടോ എന്ന സംശയത്തില്‍ പൊലീസ് ഇവര്‍ താമസിച്ചിരുന്ന റിസോര്‍ട്ടില്‍ പരിശോധന നടത്തി.എന്നാല്‍ ഒന്നും കണ്ടെത്തിയില്ലെങ്കിലും ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊതുസ്ഥലത്ത് പ്രശ്‌നമുണ്ടാക്കിയതിന് ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ജാമ്യത്തില്‍ വിട്ടു.