കൂരാച്ചുണ്ട് നമ്പികുളം ടൂറിസ്റ്റ് കേന്ദ്രത്തിലെ കൊക്കയിൽ ബാലുശ്ശേരി സ്വദേശിയായ യുവാവ് മരിച്ച നിലയിൽ


കൂരാച്ചുണ്ട്: കാറ്റുള്ളമല നമ്പികുളം ടൂറിസ്റ്റ് കേന്ദ്രത്തിൽ വിനോദസഞ്ചാരിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നമ്പികുളം ടൂറിസ്റ്റ് കേന്ദ്രത്തിൽ സുഹൃത്തിനൊപ്പം എത്തിയ വെബ് ഡിസൈനറായ ബാലുശ്ശേരി തുരുത്തിയാട് കിണറുള്ളതിൽ രാഹുലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുപ്പത്തിരണ്ട് വയസായിരുന്നു.

നമ്പികുളത്തെ ആദ്യ വ്യൂ പോയന്റായ മത്തൻകൊല്ലിയിലെ കൊക്കയിലാണ് രാഹുലിനെ മരിച്ച നിലയിൽ കണ്ടത്. വെള്ളിയാഴ്ച വൈകിട്ട് സുഹൃത്തിനൊപ്പം നമ്പികുളത്ത് എത്തിയ രാഹുൽ ഇവിടെ തന്നെ കിടക്കുകയായിരുന്നു. സുഹൃത്ത് രാവിലെ എഴുന്നേറ്റപ്പോൾ രാഹുലിനെ കണ്ടില്ലെന്നാണ് പറയുന്നത്. തുടർന്ന് കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയായിരുന്നു.

കൂരാച്ചുണ്ട് പൊലീസും രാഹുലിന്റെ കുടുംബാംഗങ്ങളും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടത്. പൊലീസും ഫയർഫോഴ്സും ചേർന്നാണ് മ്യതദേഹം വലിയ കൊക്കയിൽ നിന്നും പുറത്തെടുത്തത്.

ടൂറിസം വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ ഭാസ്കരന്റെയും ഇന്ദിരയുടെയും മകനാണ് രാഹുൽ. സഹോദരൻ : മിഥുൻ (പോർച്ചുഗൽ).