ആക്രി പെറുക്കാനെന്ന വ്യാജേനെ രാവിലെ വീടുകൾ കണ്ടു വയ്ക്കും; രാത്രി മോഷണം; കോഴിക്കോട് സ്വദേശിനിയുൾപ്പെടെ നാലു സ്ത്രീകൾ പിടിയിൽ


കോഴിക്കോട്: ആക്രി പെറുക്കാനെന്ന വ്യാജേനെ കറങ്ങി നടന്നു വീടുകളിൽ നിന്ന് മോഷ്ടിക്കുന്ന നാടോടി സംഘം പിടിയിൽ. കോഴിക്കോട് സ്വദേശിനിയുൾപ്പെടെ നാലു പേരാണ് പിടിയിലായത്. അടച്ചിട്ട വീട്ടിൽ നിന്ന് പണവും വസ്തുക്കളും മോഷ്ടിച്ചതിനാണ് ഇവർ പിടിയിലായത്.

എറണാകുളം ലക്ഷ്മി ആശുപത്രിക്ക് സമീപമുള്ള വീട്ടില്‍ നിന്ന് 20 പവന്‍ സ്വര്‍ണവും 3,25,000 രൂപയും അമേരിക്കന്‍ ഡോളറും ഗോള്‍ഡന്‍ റോളക്‌സ് വാച്ചുമടക്കം 25 ലക്ഷം രൂപ വരുന്ന വസ്തുക്കളാണ് പ്രതികള്‍ മോഷ്ടിച്ചത്.

കോഴിക്കോട് തിരുവോട് കോട്ടൂര്‍ ലക്ഷം വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ അമരാവതി (20), വയനാട് ബത്തേരി കേണിച്ചിറ പൂതാടി കരയില്‍ എകെജി റോഡില്‍ മണിക്കുന്ന് വീട്ടില്‍ മാരിമുത്തുവിന്റെ ഭാര്യ ദേവി (22), മുത്തപ്പന്റെ ഭാര്യ കസ്തൂരി (22), കേശവന്റെ ഭാര്യ ദേവി (21) എന്നിവരാണ് അറസ്റ്റിലായത്.

രാവിലെ മുതല്‍ വൈകിട്ട് വരെ ഇവർ കുട്ടികളുമായി ആക്രി സാധനങ്ങള്‍ ശേഖരിക്കുവാന്‍ എന്ന വ്യാജേന കറങ്ങി നടക്കും. ആളില്ലാത്ത വീടുകള്‍ ഏതാണെന്ന് നോക്കി വയ്ക്കലാണ് പ്രധാന പരിപാടി. പിന്നീട് തക്കം നോക്കി മോഷ്ടിക്കുകയാണ് പതിവ്. ചില വീടുകളില്‍ രാത്രി സമയങ്ങളിലെ മോഷണത്തിന് ഇവരോടൊപ്പം പുരുഷന്മാരും കാണും.

സി.സി.ടി.വി ഇല്ലാത്ത വീടുകൾ നോക്കിയാണ് ഇവർ മോഷ്ടിക്കുന്നത്. ഇത് തെളിവ് ശേഖരിക്കുന്നതിൽ പോലീസിനെ അൽപ്പം കുഴപ്പിച്ചെങ്കിലും മോഷണം നടന്ന വീടിന്റെ പരിസരത്തുള്ള ക്യാമറകള്‍ പരിശോധിക്കുകയും നാടോടികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുകയുമായിരുന്നു, തുടര്‍ന്ന്
കോഴിക്കോട്, കണ്ണൂര്‍, വയനാട് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയും ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷണമുതലിന്റെ കുറച്ചു ഭാഗം ഒന്നാം പ്രതിയുടെ ശരീര ഭാഗത്തു നിന്ന് തന്നെ കണ്ടു കിട്ടി. ചോദ്യം ചെയ്തതില്‍ നിന്നും കിട്ടിയ വിവരത്തെ തുടർന്നാണ് മറ്റു പ്രതികളെ പിടികൂടിയത്.

മോഷണ സമയം ആരെങ്കിലും വീട്ടിനുള്ളില്‍ ഉണ്ടെങ്കില്‍ അവരെ ആക്രമിക്കാനും മടിക്കില്ല എന്ന് പ്രതികൾ സമ്മതിച്ചു. സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിജയശങ്കറിന്റെ നേതൃത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

[bot1]