ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ കാട്ടാനയുടെ അക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറമാന്‍ എ.വി മുകേഷിന് ദാരുണാന്ത്യം


പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ.വി മുകേഷ് അന്തരിച്ചു. ബുധനാഴ്ച രാവിലെ പാലക്കാട് കൊട്ടെക്കാട് വച്ച് കാട്ടാനക്കൂട്ടം പുഴ മുറിച്ചു കടക്കുന്നതിന്റെ റിപ്പോര്‍ട്ടിങ്ങിനിടെയായിരുന്നു കാട്ടാന ആക്രമണം.

ഇന്ന് രാവിലെ 8 മണിക്ക് മലമ്പുഴ വേനോലി ഏളമ്പരക്കാടിന് സമീപം ഷൂട്ടിനിടെയാണ് അപകടം. പ്രദേശത്ത് ആനയിറങ്ങിയതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയതായിരുന്നു. കാട്ടാന പാഞ്ഞടുത്തതും ചിതറിയോടുന്നതിനിടയില്‍ മുകേഷ് മറിഞ്ഞ് വീഴുകയായിരുന്നു.

ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ദീര്‍ഘകാലം ഡല്‍ഹിയി ബ്യൂറോയിലായിരുന്നു ജോലി. ഒരു വര്‍ഷമായി മാതൃഭൂമിയുടെ പാലക്കാട് ബ്യൂറോയിലായിരുന്നു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താന്‍ വിട്ടീല്‍ ദേവിയുടെയും പരേതനായ ഉണ്ണിയുടെയും മകനാണ്. ഭാര്യ ടിഷ.