വിദ്യാര്‍ത്ഥികള്‍ക്കുനേരെ ലൈംഗീകാതിക്രമം, സമാനമായ രണ്ട് പരാതികളില്‍ പോക്‌സോ കേസ്; വിയ്യൂര്‍ സ്വദേശിയായ അധ്യാപകന്‍ അറസ്റ്റില്‍


കൊയിലാണ്ടി: മലപ്പുറം വളാഞ്ചേരിയില്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ ലൈംഗീകാതിക്രമം നടത്തിയ വിയ്യൂര്‍ സ്വദേശിയായ അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. കൊയിലാണ്ടി വിയ്യൂര്‍ സ്വദേശിയായ ശാന്തി നിവാസ് വീട്ടില്‍ ജയരാജ(50)നെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റു ചെയ്തത്.

മലയാളം അധ്യാപകനായ ഇയാള്‍ ക്ലാസിനിടെ കുട്ടികളെ ലൈംഗീകമായി ദുരുപയോഗം ചെയ്തുവെന്നാണ് പരാതി. രണ്ട് കുട്ടികളുടെ പരാതിയിലാണ് നടപടി. ആദ്യം കുട്ടികള്‍ ക്ലാസ് ടീച്ചര്‍ക്ക് പരാതി നല്‍കുകയായിരുന്നു. പിന്നീട് ഈ പരാതി പ്രധാന അധ്യാപികയും പിടിഎ കമ്മറ്റിയും ചേര്‍ന്ന് പോലീസിനും ചൈല്‍ഡ് ലൈനിനും കൈമാറുകയായിരുന്നു. തുടര്‍ന്ന് സ്‌കൂളിലെത്തി കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ പോലീസും ചൈല്‍ഡ് ലൈനും ചേര്‍ന്ന് പരാതിയുടെ അടിസ്ഥാനതത്തില്‍ അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

രണ്ട് കുട്ടികളാണ് സമാന പരാതിയുമായി രംഗത്തുവന്നത്. പീഡനത്തിനിരയായ കുട്ടികളുടെ പരാതി സ്‌കൂള്‍ മാനേജ്‌മെന്റും അധ്യാപകരും മറച്ചുവെച്ചുവെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ പലതവണയായി ഇയാള്‍ കുട്ടികളെ ലൈംഗീകമായി ഉപദ്രവിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.