12 കോടി രൂപ നേടിയ ഭാഗ്യശാലി നിങ്ങളാണോ? പേര് വെളിപ്പെടുത്താതെ വിഷു ബമ്പര്‍ ലോട്ടറി അടിച്ച കോഴിക്കോട് സ്വദേശി, പണം കൈപ്പറ്റി


കോഴിക്കോട്: വിഷു ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം 12 കോടി രൂപ അടിച്ച ഭാഗ്യശാലി കോഴിക്കോട് സ്വദേശിയെന്ന് വിവരം. പേര് വെളിപ്പെടുത്തരുതെന്ന് ലോട്ടറി വകുപ്പിനോട് ആവശ്യപ്പെട്ട ഇദ്ദേഹം സമ്മാനത്തുക കൈപ്പറ്റി. സമ്മാനാര്‍ഹന്റെ അഭ്യര്‍ത്ഥന അനുസരിച്ച് ലോട്ടറി വകുപ്പ് വിജയിയുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ തീരുമാനിച്ചു.

സമ്മനത്തുകയായ 12 കോടി രൂപയുടെ പത്ത് ശതമാനം ഏജന്‍സി കമ്മീഷനാണ്. 30 ശതമാനം നികുതി ഇനത്തില്‍ സര്‍ക്കാറിലേക്ക് പോകും. ബാക്കി തുകയായ 7.58 കോടി രൂപയാണ് സമ്മാനാര്‍ഹനായ കോഴിക്കോട് സ്വദേശിക്ക് ലഭിച്ചത്.

കോഴിക്കോടുള്ള ഒരു പ്രമുഖ ബാങ്ക് മുഖേനെയാണ് ഇദ്ദേഹം പണം കൈപ്പറ്റിയത്. ഈ മാസം 22 നാണ് കോഴിക്കോട്ടുകാരനായ ഭാഗ്യവാന്‍ ഒന്നാം സമ്മാനം നേടിയ ലോട്ടറി ടിക്കറ്റുമായി ബാങ്കിനെ സമീപിച്ചത്. തുടര്‍ന്ന് ലോട്ടറി വകുപ്പില്‍ നിന്ന് പണം കൈപ്പറ്റുകയായിരുന്നു.

മേയ് 24നാണ് വിഷു ബമ്പര്‍ നറുക്കെടുപ്പ് നടന്നത്. മലപ്പുറം ചെമ്മാടുള്ള സികെവി ഏജന്‍സിയില്‍ നിന്ന് വിറ്റ VE 475588 എന്ന നമ്പറിലുള്ള ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. നറുക്കെടുപ്പ് കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ പണം കൈപറ്റണമെന്നാണ് ലോട്ടറി വകുപ്പിന്റെ നിബന്ധന. ഈ സമയപരിധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഇയാള്‍ ലോട്ടറി ബാങ്കില്‍ സമര്‍പ്പിച്ച് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

കഴിഞ്ഞ വര്‍ഷത്തെ വിഷു ബമ്പര്‍ നേടിയ കന്യാകുമാരി ജില്ലയിലെ മണ്ടക്കാട് സ്വദേശികള്‍ രംഗത്തെത്തിയത് 10 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു. 25 കോടിയുടെ ഓണം ബമ്പര്‍ നേടിയ ആള്‍, തന്നോട് പണം ആവശ്യപ്പെട്ട് വരുന്നവരുടെ ശല്യത്തെക്കുറിച്ച് തുറന്നുപറഞ്ഞതും വലിയ വാര്‍ത്തയായിരുന്നു. ഇതിനുശേഷം നറുക്കെടുത്ത ക്രിസ്തുമസ് ബമ്പര്‍ അടിച്ച ആള്‍ പരസ്യമായി രംഗത്തുവന്നതുമില്ല. ഇതിനുപിന്നാലെയാണ് വിഷു ബമ്പര്‍ ജേതാവും പേര് വിവരങ്ങള്‍ രഹസ്യമാക്കിവെച്ച് പണവുമായി മടങ്ങിയത്.