കനത്ത ചൂടിൽ നിന്ന് കുളിരേകാം; സഞ്ചാരികളെ മാടിവിളിച്ച് തുഷാരഗിരിയുടെ അപൂർവ്വ സൗന്ദര്യം


തുഷാരഗിരി വെള്ളച്ചാട്ടം…. പാറക്കൂട്ടങ്ങൾക്ക് നടുവിലൂടെ ആർത്തലച്ച് ഒഴുകുന്ന വെള്ളച്ചാട്ടം. ചൂടിൽ നിന്ന് ശരീരത്തേയും മനസിനേയും തണുപ്പിക്കുവാനായി ഇവിടേക്ക് സഞ്ചാരികളുടെ തിക്കും തിരക്കുമാണ്. വെള്ളരിമലയിൽ നിന്നും ഉത്ഭവിക്കുന്ന ഇരുവഴിഞ്ഞിപ്പുഴയുടെ പോഷകനദിയായ ചാലിപ്പുഴയിലാണ് തുഷാരഗിരി വെള്ളച്ചാട്ടം. വനം വകുപ്പ് നൽകുന്ന പാസ് എടുത്തതിനു ശേഷമാണ് തുഷാരഗിരി വെള്ളച്ചാട്ടത്തിലേക്ക് കടക്കാൻ സാധിക്കുക.

കാഴ്ചയ്ക്ക് മികവേകുന്ന ചെറു നീർച്ചാലുകള്‍ ഉൾപ്പടെ ഈരാറ്റുമുക്ക്, മഴവില്ല് വെള്ളച്ചാട്ടം, തുമ്പിതുള്ളും പാറ എന്നിങ്ങനെ മൂന്ന് വെള്ളച്ചാട്ടങ്ങളുമാണ് തുഷാരഗിരിയിലുള്ളത്. മൂന്നു വെള്ളച്ചാട്ടങ്ങളുടെയും സമീപമെത്താൻ കാഠിന്യമേറിയ നടപ്പ് ആവശ്യമാണ്.

തുഷാരഗിരിയിൽ എത്തുന്ന സഞ്ചാരികളിൽ കൗതുകം നിറയ്ക്കുന്ന കാഴ്ചയാണ് അഞ്ഞൂറു വർഷം പഴക്കം ചെന്ന താന്നിമുത്തശ്ശി എന്ന വൃക്ഷം. മലകൾ കയറിയിറങ്ങി കാട്ടിലൂടെയുള്ള യാത്ര ആരെയും ആകർഷിക്കും. കോഴിക്കോട് നിന്ന് 50 കിലോമീറ്റർ അകലെ പശ്ചിമഘട്ട നിരകളുടെ മടിത്തട്ടിലാണ് തുഷാരഗിരി വെള്ളച്ചാട്ടമുള്ളത്.

തണുത്ത വെളളത്തിലുളള കുളി ശരീരത്തെയും മനസ്സിനെയും ഉഷാറാക്കും. ചാലിപ്പുഴ വറ്റിയതോടെ വെള്ളച്ചാട്ടങ്ങള്‍ നിലച്ചെങ്കിലും സഞ്ചാരികള്‍ കുറയുന്നില്ല. ഒന്നാം വെള്ളച്ചാട്ടത്തിന് താഴെ പ്രകൃതിയൊരുക്കിയ തടാകത്തില്‍ മുങ്ങിക്കുളിക്കാന്‍ സഞ്ചാരികളുടെ തിരക്കായിരുന്നു.

അടക്ക, കുരുമുളക്, ഇഞ്ചി തുടങ്ങിയ സുഗന്ധവ്യഞ്ജനത്തോട്ടങ്ങൾക്കു നടുവിലാണ് ഈ വെള്ളച്ചാട്ടം. ഇവിടെ നിന്ന് കാട്ടിലൂടെയുള്ള നടവഴി ചെന്നെത്തുക വൈത്തിരിയിലാണ്. ഇവിടെയെത്തുന്ന സാഹസികർക്ക് ഈ വഴിയിലൂടെ വയനാട്ടിലേക്ക് ഒരു ദീർദൂര നടത്തം പരീക്ഷിക്കാവുന്നതാണ്.

കോഴിക്കോട്ടു നിന്നും 53 കിലോമീറ്റർ പിന്നിട്ടാൽ പ്രകൃതി ഒരുക്കിയ അദ്ഭുത വെള്ളച്ചാട്ടത്തിലേക്ക് കൂട്ടുകൂടാം. കാതുകളിൽ തുളഞ്ഞു കയറുന്ന ചീവിടിന്റ ശബ്ദവും കിളികളുടെ കളകളാരവും കൊണ്ടും മുഖരിതമായ നിത്യ ഹരിതവനം.

കഴിഞ്ഞ ആഴ്ച തുഷാരഗിരി വെള്ളച്ചാട്ടത്തിന്റെ കാഴ്ച ആസ്വദിക്കുവാനായി സന്ദർശകരുടെ തിരക്കായിരുന്നു. അവധിയായതോടെ കുടംബവുമൊത്തും അല്ലാതെയും നിരവധിപേരാണ് ഇവിടേയ്ക്ക് ഒഴുകിയെത്തിയത്. ഞായറാഴ്ച മാത്രം ഇവിടെ എത്തിയത് 2900 സന്ദര്‍ശകരാണ്. പ്രവേശനഫീസനത്തില്‍ മാത്രം ലഭിച്ചത് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയായിരുന്നു. യാത്രികരുടെ തിരക്കു ചെറിയതോതിൽ ഗതാഗത തടസത്തിനിടയാക്കി.

എങ്ങനെ എത്താം

അടുത്തുള്ള റെയിൽവേ സ്റ്റേഷൻ : കോഴിക്കോട്, ഏകദേശം 50 കി. മീ.
അടുത്തുള്ള വിമാനത്താവളം : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, ഏകദേശം 23 കി. മീ.