ചുറ്റും കെട്ടിനിര്‍ത്തിയ വലിയ പന്തങ്ങളില്‍ ആളിക്കത്തുന്ന അഗ്നിച്ചൂടിലും എരിയുന്ന പ്ലാവിന്റെ കനലില്‍ ചവിട്ടി ചാത്തന്റെ നൃത്തച്ചുവടുകള്‍, ഭയഭക്തിയോടെ കാണികളും; വിസ്മയക്കാഴ്ചയായി കിടാരത്തില്‍ തലച്ചില്ലോന്‍ ദേവീക്ഷേത്രത്തിലെ തീക്കുട്ടിച്ചാത്തന്‍ തിറ


‘വട്ടമുടിയും കുമിള കണ്ണും വളര്‍ന്ന താടിയും കൃഷ്ണ നിറം ശേഖരിച്ച മുഖവും മാറും…
എട്ടു ദിക്കോളം വളര്‍ന്നീടും മൂര്‍ത്തീ…’ കണയങ്കോട് ശ്രീ കിടാരത്തില്‍ തലച്ചില്ലോന്‍ ദേവീക്ഷേത്രത്തില്‍ ഒാരോ വര്‍ഷവും ആളിക്കത്തുന്ന അഗ്നിപന്തങ്ങള്‍ക്ക് നടുവില്‍ തീക്കുട്ടിച്ചാത്തന്‍ ആടുമ്പോള്‍ കൊയിലാണ്ടിക്കാരന് ആ കാഴ്ചകള്‍ കണ്ട് പൂതിമാറാറില്ല.

ഇടങ്കാരവും വലങ്കാരവും മുറുകി ദേവന്‍ അഗ്‌നിനടനമാടുമ്പോള്‍ ഭയഭക്തിയോടെ, കണ്ണിമവെട്ടാതെ ഓരോ ഭക്തരും ദേവനൊപ്പം മനസുകൊണ്ടാടും. ഒട്ടും വ്യത്യസ്തമായിരുന്നില്ല ഈ ചൊവ്വാഴ്ചയും. പതിവുപോലെ നിധീഷ് കുറുവങ്ങാടാണ് ഇത്തവണയും തിറകെട്ടിയാടിയത്.

ശരീരത്തിന് ചുറ്റും കെട്ടിനിര്‍ത്തിയ വലിയ പന്തങ്ങളില്‍ ആളിക്കത്തുന്ന തീ ചൂടിലും എരിയുന്ന പ്ലാവിന്റെ കനലില്‍ ചവിട്ടി തീക്കുട്ടിച്ചാത്തന്‍ താളത്തിനൊത്ത് ചുവടുവെച്ചപ്പോള്‍ കാണികള്‍ക്ക് അതൊരു വിസ്മയക്കാഴ്ചയായിരുന്നു. ചെണ്ടയും ഇലത്താളവും മുറുകുന്നതനുസരിച്ച് ചാത്തന്റെ നൃത്തത്തിന്റെ ചുവടിനും വേഗം കൂടും.

കോഴിക്കോടും കണ്ണൂരുമുള്ള അപൂര്‍വ്വം ചില ക്ഷേത്രങ്ങളിലാണ് തീക്കുട്ടിച്ചാത്തന്‍ തിറ കെട്ടിയാടുന്നത്. കുട്ടിച്ചാത്തനെ കാളകാട്ടച്ചന്‍ ദുര്‍മന്ത്രവാദം ചെയ്ത് കഷ്ണങ്ങളാക്കി തീയില്‍ ഹോമിച്ചപ്പോള്‍ തെറിച്ചുപോയ കഷ്ണങ്ങളില്‍ തീയില്‍ വീണതാണ് തീക്കുട്ടിച്ചാത്തന്‍.

ഓരോ നാടിനുമനുസരിച്ച് തീക്കുട്ടിച്ചാത്തന്‍ തിറയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളും വ്യത്യസ്തമാണ്. കാളകാട്ടില്ലത്തെ ആശ്രിതനായ ചാത്തനെ വെട്ടിനുറുക്കി 448 കഷ്ണങ്ങളാക്കി അത് 41 ദിവസം നാല്പാമര വിറകില്‍ ഹോമം ചെയ്ത് 41ാം ദിവസം തീക്കുട്ടിച്ചാത്തന്‍ ഉടലെടുത്തുവെന്നാണ് കിടാരത്തില്‍ ആടുന്ന തിറയുടെ പിന്നിലെ ഐതിഹ്യം.