പ്ലസ് ടു വിദ്യാര്‍ഥിനി മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് ക്ലാസിലിരുന്നത് നാട്ടുകാരെ ബോധ്യപ്പെടുത്താനെന്ന് കണ്ടെത്തല്‍; നടപടികള്‍ അവസാനിപ്പിച്ച് പൊലീസ്


കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ഥിനി, കോഴിക്കോട് മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് ക്ലാസില്‍ ഇരുന്ന സംഭവത്തില്‍ പൊലീസ് നടപടികള്‍ അവസാനിപ്പിച്ചു. കുറ്റകൃത്യങ്ങളൊന്നും നടന്നിട്ടില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് പൊലീസിന്റെ നടപടി.

നാട്ടുകാര്‍ക്കിടയില്‍ മാനഹാനി ഭയന്നും അവരെ ബോധ്യപ്പെടുത്താനുമാണ് പെണ്‍കുട്ടി എം.ബി.ബി.എസ് ക്ലാസിലിരുന്നതെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍.

സംഭവമിങ്ങനെ:

കഴിഞ്ഞ നീറ്റ് പരീക്ഷ പെണ്‍കുട്ടിക്ക് എളുപ്പമായി തോന്നിയിരുന്നു. ഉയര്‍ന്ന റാങ്ക് പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. ഇതിന്റെ സന്തോഷത്തില്‍ കുടുംബ സമേതം ഗോവയിലേക്ക് വിനോദയാത്രക്ക് പോയതായിരുന്നു പെണ്‍കുട്ടി. ഗോവയിലെത്തിയപ്പോഴാണ് പരീക്ഷാ ഫലം വന്നത്. ആ സമയത്ത് ഫലം പരിശോധിച്ചപ്പോള്‍ ഉയര്‍ന്ന റാങ്ക് ലഭിച്ചെന്ന് കരുതി മെഡിക്കല്‍ പ്രവേശനം ഉറപ്പായെന്ന് പെണ്‍കുട്ടി ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞു. ഇതോടെ നാട്ടില്‍ പെണ്‍കുട്ടിയെ അഭിന്ദനിച്ച് ഫ്‌ളെക്‌സ് ബോര്‍ഡുകളുമുയര്‍ത്തി.

പക്ഷേ നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് ഫലം പരിശോധിച്ചതില്‍ പിഴവ് വന്നെന്ന് പെണ്‍കുട്ടിക്ക് മനസിലായത്. റാങ്ക് പതിനയ്യായിരത്തിന് മുകളിലാണെന്ന് മനസിലായതോടെ പെണ്‍കുട്ടി മനോവിഷമത്തിലായി. ഇതോടെയാണ് നാട്ടുകാരെ ബോധ്യപ്പെടുത്താനായി രണ്ടും കല്‍പ്പിച്ച് പെണ്‍കുട്ടി മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് ക്ലാസിലെത്തിയത്. പിന്നീട് ക്ലാസില്‍ നിന്നും സെല്‍ഫിയെടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കി.

രക്ഷിതാക്കള്‍ക്കൊപ്പം പൊലീസ് സ്റ്റേഷലിനെത്തിയ പെണ്‍കുട്ടി സംഭവിച്ച തെറ്റില്‍ മാപ്പ് പറഞ്ഞു. ഇതോടെയാണ് പെണ്‍കുട്ടിയുടെ ഭാവിയെക്കരുതി തുടര്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്.