ഉഗ്ര ശബ്ദവും തീഗോളവും; പുറക്കാട് പ്രവാസി വ്യവസായിയുടെ വീടിനുനേരെയുണ്ടായ ബോംബാക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കാണാം


തിക്കോടി: പുറക്കാട് പ്രവാസി വ്യവസായി തമീം അബൂബക്കറിന്റെ വീടിനുനേരെ നടന്ന ബോംബാക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ദൃശ്യങ്ങളില്‍ അക്രമികള്‍ ആരെന്ന് വ്യക്തമാകുന്നില്ലെങ്കിലും വീടില്‍ തീഗോളങ്ങള്‍ ഉയരുന്നത് കാണുന്നുണ്ട്.

തിക്കോടിയിലെ അറിയപ്പെടുന്ന മതപണ്ഡിതനായ ഇ.കെ.അബൂബക്കര്‍ ഹാജിയുടെ മകനാണ് തമീം. തമീമിന്റെ കുടുംബം താമസിക്കുന്ന എടവനക്കണ്ടിയിലെ ഹദ്ഇയ എന്ന വീടിനുനേരെയാണ് ആക്രമണമുണ്ടായത്. ആക്രമണ സമയത്ത് തമീം വീട്ടിലുണ്ടായിരുന്നില്ല.

പുലര്‍ച്ചെ 1.45 ഓടെയായിരുന്നു സംഭവം. വീടിനോട് ചേര്‍ന്ന ഔട്ട് ഹൗസിനുനേരെയാണ് ആക്രമണമുണ്ടായത്. തമീമിന്റെ ഭാര്യയും മൂന്ന് കുട്ടികളാണ് ഔട്ട് ഹൗസില്‍ താമസിച്ചിരുന്നത്. ശബ്ദം കേട്ട് ഇവര്‍ പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം നടന്ന കാര്യം മനസിലായത്.

ബോംബേറില്‍ വീടിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഗ്ലാസുകള്‍ പൊട്ടിയിട്ടുണ്ട്. വീട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കൊയിലാണ്ടി പോലീസും ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.ധാശറ3പ

രണ്ടാഴ്ച്ച മുന്‍പും സമാനമായ രീതിയില്‍ ഒരു സ്‌ഫോടനം വീട്ടില്‍ നടന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അന്ന് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. സമീപത്തെ വീട്ടിലുള്ളവര്‍ ശബ്ദം കേട്ടതായി പറയുന്നുണ്ട്.

പ്രദേശത്തെ അറിയപ്പെടുന്ന മതപണ്ഡിതനാണ് ഇ.കെ അബൂബക്കര്‍ ഹാജി. ഇരുപതോളം മഹല്ലുകളിലെ ഖാളിയാണ്. അദ്ദേഹവും പ്രവാസി ബിസിനസുകാരനായ മകന്‍ തമീം അബൂബക്കറും കുടുംബവുമാണ് ഈ വീട്ടില്‍ താമസിക്കാറുളളത്.

സംഭവം നടന്ന സ്ഥലത്ത് കാനത്തില്‍ ജമീല എം.എല്‍.എ, തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് മത സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

വീഡിയോ: