ഗര്‍ഭാവസ്ഥയില്‍ കോവിഡ് ബാധിച്ച അമ്മമാര്‍ പ്രസവിച്ച രണ്ട് കുഞ്ഞുങ്ങളില്‍ മസ്തിഷ്‌ക ക്ഷതം സംഭവിച്ചതായി പഠനം


യു.എസ്: ഗര്‍ഭാവസ്ഥയില്‍ കോവിഡ് ബാധിച്ച അമ്മമാര്‍ പ്രസവിച്ച രണ്ട് കുഞ്ഞുങ്ങളില്‍ മസ്തിഷ്‌ക ക്ഷതം സംഭവിച്ചതായി പഠനം. ഇത് സംബന്ധിച്ച് മിയാമി യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് പീഡിയാട്രിക് ജേണലാണ് പ്രസിദ്ധീകരിച്ചത്.

വാക്‌സിനുകള്‍ ലഭ്യമാകുന്നതിന് മുമ്പ് 2020ല്‍ കോവിഡിന്റെ ഡല്‍റ്റ വകഭേദം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് ഈ കുഞ്ഞുങ്ങള്‍ ജനിച്ചത്. കോവിഡ് ബാധിച്ച അമ്മമാരുടെ കുഞ്ഞുങ്ങളിലാണ് മസ്തിഷ്‌ക ക്ഷതം സംഭവിച്ചതായി കണ്ടെത്തിയിരിക്കുന്നത്. ഈ രണ്ട് കുഞ്ഞുങ്ങള്‍ക്കും ജനിച്ചയുടനെ അവസ്മാരമുണ്ടായി. പിന്നീട് വളര്‍ച്ച ഘട്ടങ്ങളില്‍ വലിയ താമസം നേരിട്ടു. ഇതില്‍ ഒരു കുട്ടി 13ാം മാസത്തില്‍ മരിച്ചു. രണ്ടാമത്തെ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

കോവിഡ് ബാധിച്ച സമയത്ത് ഈ അമ്മമാരില്‍ ഒരാള്‍ക്ക് ചെറിയ ലക്ഷണങ്ങളേ ഉണ്ടായിരുന്നുള്ളൂ. മാസം തികഞ്ഞാണ് കുഞ്ഞിനെ പ്രസവിച്ചത്. എന്നാല്‍ രണ്ടാമത്തേയാള്‍ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായി. 32ാം ആഴ്ചയില്‍ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.

ഈ കുഞ്ഞുങ്ങളില്‍ ആരും കോവിഡ് പോസിറ്റീവ് ആയിരുന്നില്ല. എന്നാല്‍ ഇഴരുടെ ശരീരത്തില്‍ കോവിഡ് ആന്റിബോഡി ഉയര്‍ന്ന അളവില്‍ ഉണ്ടായിരുന്നെന്നാണ് പഠനത്തില്‍ നിന്ന് വ്യക്തമായത്. അമ്മയുടെ പ്ലാസെന്റ വഴി വൈറസ് കുഞ്ഞിന്റെ ശരീരത്തിലേക്ക് കടന്നിട്ടുണ്ടാവാമെന്ന സൂചനയാണ് ഇതില്‍ നിന്നും ലഭിക്കുന്നതെന്ന് മിയാമി യൂണിവേഴ്‌സിറ്റിയിലെ പീഡിയാട്രിക് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ.മെര്‍ലിന്‍ ബെന്നി പറഞ്ഞു.

അതേസമയം, ഇത്തരത്തിലുള്ള സംഭവങ്ങള്‍ അപൂര്‍വമാണെങ്കിലും ഗര്‍ഭാവസ്ഥയില്‍ കോവിഡ് ബാധിച്ച അമ്മമാര്‍ കുഞ്ഞുങ്ങളില്‍ ബൗധിക, ശാരീരിക വളര്‍ച്ച ഘട്ടങ്ങളില്‍ താമസം നേരിട്ടാല്‍ ഉടന്‍ പീഡിയാട്രീഷ്യനെ സമീപിക്കണമെന്നും മിയാമി യൂനിവേഴ്‌സിറ്റിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഷഹബാസ് ദുവാറ പറഞ്ഞു.