പരീക്ഷാഫലം പരിശോധിച്ചത് വിനോദയാത്രയ്ക്കിടെ ഗോവയില്‍ വച്ച്, അഭിനന്ദനമര്‍പ്പിച്ച് നാട്ടില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍, ഒടുവില്‍ രണ്ടും കല്‍പ്പിച്ച് ക്ലാസിലേക്ക്; പ്ലസ് ടു വിദ്യാര്‍ത്ഥിനി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് ക്ലാസിലെത്തിയ കഥ ഇങ്ങനെ


കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ത്ഥിനി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് ക്ലാസിലിരുന്ന സംഭവത്തിന്റെ പൂര്‍ണ്ണമായ വിവരങ്ങള്‍ പുറത്ത്. നേരത്തേ ഈ സംഭവം വലിയ വിവാദമാവുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഒടുവില്‍ പെണ്‍കുട്ടി രക്ഷിതാക്കള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി മാപ്പ് പറഞ്ഞതോടെയാണ് വിവാദത്തിന് അവസാനമായത്.

പൊലീസ് നടത്തിയ അന്വേഷണത്തലാണ് സംഭവത്തിന്റെ പൂര്‍ണ്ണമായ വിവരങ്ങള്‍ പുറത്ത് വന്നത്. പരീക്ഷാ ഫലം നോക്കിയപ്പോള്‍ സംഭവിച്ച പിഴവും തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് എം.ബി.ബി.എസ് ക്ലാസിലിരിക്കാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ നീറ്റ് പരീക്ഷ എളുപ്പമായിരുന്നതിന്റെ സന്തോഷത്തില്‍ കുടുംബ സമേതം ഗോവയിലേക്ക് വിനോദയാത്രക്ക് പോയതായിരുന്നു പെണ്‍കുട്ടി. ഗോവയിലെത്തിയപ്പോഴാണ് പരീക്ഷാ ഫലം വന്നത്. ആ സമയത്ത് ഫലം പരിശോധിച്ചപ്പോള്‍ ഉയര്‍ന്ന റാങ്ക് ലഭിച്ചെന്ന് കരുതി മെഡിക്കല്‍ പ്രവേശനം ഉറപ്പായെന്ന് പെണ്‍കുട്ടി ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞു. ഇതോടെ നാട്ടില് പെണ്‍കുട്ടിയെ അഭിന്ദനിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകളുമുയര്‍ത്തി. പക്ഷേ നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് ഫലം പരിശോധിച്ചതില്‍ പിഴവ് വന്നെന്ന് പെണ്‍കുട്ടിക്ക് മനസിലായത്.

റാങ്ക് പതിനയ്യായിരത്തിന് മുകളിലാണെന്ന് മനസിലായതോടെ പെണ്‍കുട്ടി മനോവിഷമത്തിലായി. ഇതോടെയാണ് നാട്ടുകാരെ ബോധ്യപ്പെടുത്താനായി രണ്ടും കല്‍പ്പിച്ച് പെണ്‍കുട്ടി മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് ക്ലാസിലെത്തിയത്. പിന്നീട് ക്ലാസില്‍ നിന്നും സെല്‍ഫിയെടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങെളെല്ലാം വ്യക്തമായത്. തുടര്‍ന്നാണ് രക്ഷിതാക്കള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ പെണ്‍കുട്ടി സംഭവിച്ച തെറ്റില്‍ മാപ്പ് പറഞ്ഞത്.

നിജസ്ഥിതി മനസിലായതോടെ സംഭവത്തില്‍ കേസ് അവസാനിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചു. പെണ്‍കുട്ടി മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് ക്ലാസിലിരുന്ന സംഭവത്തില്‍ വ്യാജരേഖകളൊന്നും ചമച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. കുറ്റകൃത്യങ്ങളൊന്നും നടന്നിട്ടില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നും, പെണ്‍കുട്ടിയുടെ ഭാവിയെക്കരുതിയുമാണ് തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്.

അതേസമയം സംഭവത്തില്‍ ആഭ്യന്തര അന്വേഷണം തുടരാനാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ തീരുമാനം. ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്.