‘പരസ്യങ്ങളില്‍ നിന്ന് അവരെ മാത്രം എന്തിന് ഒഴിവാക്കണം?’; വ്യത്യസ്തമായ പരസ്യങ്ങളാല്‍ ശ്രദ്ധേയമായി കൊയിലാണ്ടിയിലെ ശോഭിക വെഡ്ഡിങ്സ്


കൊയിലാണ്ടി: നമ്മുടെ നാട്ടില്‍ നിരവധി വസ്ത്രവ്യാപാര സ്ഥാപനങ്ങളുണ്ട്. ഓരോന്നിന്റെയും വര്‍ണ്ണാഭമായ പരസ്യങ്ങളാണ് നമ്മള്‍ ഓരോ ദിവസവും കാണുന്നത്. റോഡരികിലെ വലിയ ബോര്‍ഡുകളിലും ദിനപത്രങ്ങളിലും ടി.വി ചാനലുകളിലും ഇന്റര്‍നെറ്റിലുമെല്ലാം ഈ പരസ്യങ്ങള്‍ നമ്മള്‍ കാണുന്നു.

സൗന്ദര്യത്തിന്റെയും പൗരുഷത്തിന്റെയും പൂര്‍ണ്ണത എന്ന പൊതുബോധത്തെ ശരിവയ്ക്കുന്ന തരത്തിലുള്ള പുരുഷ മോഡലുകളും ശാരീരിക വടിവുകളും ‘അഴകളവുകളും’ ഒത്തുചേര്‍ന്ന സ്ത്രീകളുമാണ് വസ്ത്ര വ്യാപാര സ്ഥാപനങ്ങളുടെ പരസ്യങ്ങളില്‍ പൊതുവേ നമ്മള്‍ കാണുന്നത്. സ്ത്രീശരീരത്തിന്റെ പ്രദര്‍ശനവും പല പരസ്യങ്ങളുടെയും അളവുകോലാണ്.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് കൊയിലാണ്ടിയിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ശോഭിക വെഡ്ഡിങ്സ്. നമ്മുടെ പരസ്യങ്ങളിലും മറ്റും തീരെ പ്രാതിനിധ്യം ഇല്ലാത്തവരാണ് ശോഭികയുടെ പരസ്യങ്ങളിലെ മോഡലുകള്‍. വൈവിദ്യമാർന്ന കഴിവിന്നുടമകൾ, കറുത്ത നിറമുള്ളവര്‍, തടിയുള്ളവര്‍, തുടങ്ങിയവരെയാണ് ശോഭിക വെഡ്ഡിങ്സിന്റെ പരസ്യത്തില്‍ നമുക്ക് കാണാന്‍ കഴിയുക. സാധാരണ കണ്ട് പരിചരിച്ച മോഡലുകളെ മാത്രമല്ല, ഇവരെ പോലെ അവഗണിക്കപ്പെടുന്നവരെയും ചേര്‍ത്ത് നിര്‍ത്തണമെന്ന സന്ദേശം ഉയര്‍ത്തിയാണ് ശോഭിക ഈ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.

ശോഭിക വെഡ്ഡിങ്സിന്റെ വ്യത്യസ്തവും സാമൂഹ്യ പ്രസക്തിയുള്ളതുമായ പരസ്യങ്ങളെ കുറിച്ച് കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി സംസാരിക്കുകയാണ് ജനറൽ മാനേജറായ ദാവൂദ്.
വൈവിദ്യമാർന്ന കഴിവിനുടമകൾക്കും തടിച്ചയാളുകള്‍ക്കും കറുത്തയാളുകള്‍ക്കും മെലിഞ്ഞയാളുകള്‍ക്കുമെല്ലാം വസ്ത്രം അത്യാവശ്യമാണ്. അപ്പോള്‍ പരസ്യങ്ങളില്‍ അവരെ എന്തിന് ഒഴിവാക്കണം?’ എന്നാണ് ദാവൂദ് ചോദിക്കുന്നത്.

വൈവിദ്യമാർന്ന കഴിവുകളുള്ള മോഡലുകളെ തന്നെയാണ് പരസ്യത്തില്‍ ഉപയോഗിച്ചിട്ടുള്ളതും. നീരജ്, നൂര്‍ ജലീല, അരുണ്‍ സണ്ണി, സരിത, തോമസ്, റയാന്‍, ദീപിക, കാപ്പി എന്നിവരാണ് ശോഭികയ്ക്കുവേണ്ടി മോഡലുകളായത്. ഇവരില്‍ പലരും ആദ്യമായാണ് മോഡലിങ് രംഗത്ത് വരുന്നത് തന്നെ. ഇതുപോലുള്ള ആളുകള്‍ക്ക് ജോലി നല്‍കുക, വരുമാനം കണ്ടെത്താന്‍ സഹായിക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളുടെ നഗ്നതമാത്രമല്ല പരസ്യത്തിന്റെ മാനദണ്ഡം എന്ന് പറയുകയാണ് ഞങ്ങള്‍ ചെയ്തത്. ‘അപൂര്‍ണമെന്ന്’ തോന്നുന്നതിനെ ‘പൂര്‍ണമാക്കി’യാണ് പൊതുവെ പരസ്യത്തില്‍ അവതരിപ്പിക്കുന്നത്. അപൂര്‍ണമായതിനെ അപൂര്‍ണമായി തന്നെ അവതരിപ്പിക്കുന്നതുകൊണ്ടെന്താ? അവര്‍ക്കെന്താ വസ്ത്രങ്ങള്‍ വേണ്ടേ? ‘ എന്നും അദ്ദേഹം ചോദിക്കുന്നു.

ഇത്തരമൊരു ആശയത്തെക്കുറിച്ച് ആലോചിക്കാന്‍ കാരണം പരസ്യ മോഡലുകളിലൊന്നായ നൂര്‍ജലീലയാണെന്നും ദാവൂദ് വെളിപ്പെടുത്തി. ‘കൊയിലാണ്ടിയില്‍ ശോഭികയുടെ ഏഴാം വാര്‍ഷികത്തിന് നൂര്‍ജലീലയെ കൊണ്ടുവന്നിരുന്നു. എന്തുകൊണ്ട് ഇതുപോലുള്ള ആളുകളെ ഹൈലൈറ്റ് ചെയ്തുകൂടായെന്ന ചിന്ത ഞങ്ങളുടെ ഡയറക്ടര്‍മാര്‍ക്കിടയില്‍ നിന്നും event cordinators ,expresso globel team ൽ നിന്നും വന്നു. അതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ശോഭിക വെഡ്ഡിങ്സിന്റെ വ്യത്യസ്തമായ പരസ്യ ആശയത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ വാട്ട്സ്ആപ്പിലൂടെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…

Summary: Shobhika Weddings in Koilandi is notable for its different advertisements