ഓട്ടോമാറ്റിക് ഗിയറുള്ള കാറുകളോടിക്കാന്‍ ഇനി പ്രത്യേക ലൈസന്‍സ്; ഡ്രൈവിങ് ടെസ്റ്റും പ്രത്യേകമായി നടത്തും, മാറ്റങ്ങള്‍ ഇങ്ങനെ


കോഴിക്കോട്: ഓട്ടോമാറ്റിക് ഗിയറുള്ള കാറുകള്‍ ഓടിക്കാന്‍ ഇനി മുതല്‍ പ്രത്യേക ലൈസന്‍സ് എടുക്കണം. ഇരുചക്രവാഹനങ്ങളുടെ മാതൃകയിലാണ് കാറുകള്‍ ഓടിക്കാനുള്ള ലൈസന്‍സിലും മാറ്റം വരുത്തുന്നത്. ഇതിന്റെ ഭാഗമായി രണ്ട് വിഭാഗത്തിലും ലൈസന്‍സിനായി പ്രത്യേക ഡ്രൈവിങ് ടെസ്റ്റും നടത്തും.

ഇരുചക്രവാഹനങ്ങളുടെ ലൈസന്‍സ് പോലെ ഇനി മുതല്‍ കാറുകളില്‍ ഓട്ടോമാറ്റിക്, ഗിയര്‍ എന്നിങ്ങനെ രണ്ട് തരം ലൈസന്‍സുകളാണ് കാറോടിക്കുന്നവര്‍ക്കും ഇനി മുതലുണ്ടാവുക. ഓട്ടോമാറ്റിക് വാഹനം ഓടിക്കേണ്ടവര്‍ക്ക് ഓട്ടോമാറ്റിക് കാറിലോ ഇ-കാറിലോ ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാം.

ഗിയര്‍വാഹനങ്ങള്‍ ഓടിക്കാന്‍ ലൈസന്‍സ് നേടുന്നവര്‍ക്ക് അതേവിഭാഗത്തിലെ ഓട്ടോമാറ്റിക് വാഹനങ്ങളും ഓടിക്കാം. പക്ഷേ, ഓട്ടോമാറ്റിക് വാഹന ലൈസന്‍സുള്ളവര്‍ക്ക് ഗിയര്‍വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതിയുണ്ടാകില്ല. അവര്‍ ഗിയര്‍വാഹനങ്ങളില്‍ വീണ്ടും ടെസ്റ്റ് പാസാകേണ്ടിവരും.

സംസ്ഥാനസര്‍ക്കാരിന്റെ നിവേദനത്തെത്തുടര്‍ന്നാണ് കേന്ദ്രഉപരിതല ഗതാഗത മന്ത്രാലയം കാറുകളും ചെറുവാനുകളും ഉള്‍പ്പെടുന്ന ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (എല്‍.എം.വി.) വിഭാഗത്തിന് പ്രത്യേക ക്ലാസ് ലൈസന്‍സ് ഏര്‍പ്പെടുത്തിയത്.

അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം എല്‍.എം.വി. ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് ഗിയര്‍വാഹനങ്ങള്‍ വേണമെന്ന നിബന്ധന ഒഴിവാക്കിയിരുന്നു. ഓട്ടോമാറ്റിക് വാഹനങ്ങളും ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാന്‍ അനുവദിച്ചു. ഇവര്‍ക്ക് ഗിയര്‍ വാഹനങ്ങളും ഓടിക്കാനുള്ള സാവകാശം ലഭിച്ചിരുന്നു.

ഈ ന്യൂനത ചൂണ്ടിക്കാട്ടി സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം. വിദേശ ഓട്ടോമാറ്റിക് ലൈസന്‍സുമായി വരുന്നവര്‍ക്ക്, പകരം തുല്യതയുള്ള ഡ്രൈവിങ് ലൈസന്‍സ് നല്‍കാന്‍ പുതിയ സംവിധാനത്തില്‍ കഴിയും.