കോഴിക്കോട്ട് വീണ്ടും കാൽപ്പന്തിന്റെ ആരവം; സന്തോഷ്‌ ട്രോഫി ഗ്രൂപ്പ്‌ മത്സരത്തിൽ കേരളം ഇന്ന് രാജസ്ഥാനെ നേരിടും


കോഴിക്കോട്: ലോകകപ്പ്‌ ആഘോഷങ്ങളുടെ ചൂടാറും മുമ്പേ കോഴിക്കോട്‌ വീണ്ടും കാൽപ്പന്തുകളിയുടെ ആരവങ്ങളിലേക്ക്‌. സന്തോഷ്‌ ട്രോഫിയിൽ ഗ്രൂപ്പ്‌ മത്സരങ്ങൾക്ക്‌ ഇന്ന് കോഴിക്കോട്‌ ഇ എം എസ്‌ കോർപറേഷൻ സ്‌റ്റേഡിയത്തിൽ പന്തുരുളും. ഗ്രൂപ്പ് രണ്ടിലെ മത്സരത്തിൽ കേരളം രാജസ്ഥാനെ നേരിടും. ഗ്രൂപ് മത്സരത്തിലെ ആദ്യ പോരിന് രാജസ്ഥാനെ നേരിടാനിറങ്ങുന്ന കേരളം ശക്തമായ ടീമിനെത്തന്നെയാണ് സജ്ജമാക്കിയിരിക്കുന്നത്. ഇന്ന് വൈകിട്ട് 3.30നാണ് മത്സരം.

കോഴിക്കോട് വേദിയാവുന്ന ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങള്‍ ജനുവരി എട്ട് വരെ നടക്കും. കേരളത്തിനു രാജസ്ഥാനും പുറമെ മിസോറം, ബീഹാര്‍, ആന്ധ്രാ പ്രദേശ്, ജമ്മു കശ്മീര്‍ എന്നീ ടീമുകളുടെ പ്രാഥമിക മത്സരങ്ങള്‍ക്കാണ് കോഴിക്കോട് വേദിയാവുന്നത്. മിസോറാമാണ് ഗ്രൂപ്പില്‍ കേരളത്തിന്റെ പ്രധാന എതിരാളികള്‍. ആറ് ഗ്രൂപ്പുകളിലാണ് മത്സരം. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി മേഖല തിരിച്ചുള്ള ഗ്രൂപ് മത്സരങ്ങൾ അല്ലാത്തതിനാൽ ഇക്കുറി തുടക്കംമുതലേ കടുത്ത മത്സരങ്ങളുണ്ടാവും. എല്ലാ മത്സരങ്ങവും ദേശീയ മത്സരത്തിന്റെ നിലവാരത്തിലാകും.

നിലവിലെ ചാംപ്യന്മാരായ കേരളം ഇത്തവണ ഏറെ പുതുമുഖങ്ങളുള്ള ടീമുമായാണ് ദേശീയ ചാംപ്യന്‍ഷിപ്പിനിങ്ങുന്നത്. 22 അംഗ ടീമില്‍ 16 പേരും പുതുമുഖങ്ങള്‍. ഗോള്‍കീപ്പര്‍ വി മിഥുന്‍ ആണ് 22 അംഗ കേരള ടീമിനെ നയിക്കുക. 20172018, 202122 സീസണുകളില്‍ കേരളം കിരീടം നേടിയപ്പോള്‍ ഗോള്‍വല കാത്തതും മിഥുനായിരുന്നു. വിനീഷ്, നരേഷ്, ജോണ്‍ പോള്‍ എന്നിവരാണ് സ്ട്രൈക്കര്‍മാര്‍. മുന്‍ വര്‍ഷത്തെ നേട്ടം ആവര്‍ത്തിക്കാമെന്നും മികച്ച ഫലം പ്രതീക്ഷിക്കുന്നതായും മിഥുന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 16 പുതുമുഖങ്ങളാണെങ്കിലും ടീം സന്തുലിതമാണെന്ന് പരിശീലകന്‍ പി ബി രമേശ് പറഞ്ഞു. വിവിധ ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാര്‍ മാത്രമാണ് അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കുക. അതിനാല്‍ കേരളത്തിന്റെ എല്ലാ ഗ്രൂപ്പ് മത്സരങ്ങളും നിര്‍ണായകമാണ്.

ഗോള്‍ കീപ്പര്‍മാര്‍: വി. മിഥുന്‍ (കണ്ണൂര്‍), പി.എ. അജ്മല്‍ (മലപ്പുറം), ടി.വി. അല്‍ക്കേഷ് രാജ് (തൃശൂര്‍).

പ്രതിരോധം: എം. മനോജ്, ആര്‍. ഷിനു, ബെഞ്ചമിന്‍ ബോള്‍സ്റ്റര്‍, ജെ. ജെറിറ്റൊ (തിരുവനന്തപുരം), കെ. അമീന്‍, യു. മുഹമ്മദ് സലിം (മലപ്പുറം), സച്ചു സിബി (ഇടുക്കി), അഖില്‍ ജെ. ചന്ദ്രന്‍ (എറണാകുളം).

മധ്യനിര: ഋഷിദത്ത് (തൃശൂര്‍), എം. റാഷിദ്, റിസ്‌വാന്‍ അലി (കാസര്‍കോട്), ഗിഫ്റ്റി സി. ഗ്രേഷ്യസ് (വയനാട്), നിജോ ഗില്‍ബര്‍ട്, പി. അജീഷ് (തിരുവനന്തപുരം), വിശാഖ് മോഹന്‍ (എറണാകുളം), കെ.കെ. അബ്ദു റഹീം (മലപ്പുറം).

മുന്നേറ്റനിര: എം. വിനീഷ്, ബി. നരേഷ്, ജോണ്‍പോള്‍.

Summary: Santhosh Trophy group match- Kerala vs Rajasthan