തിക്കോടിയില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി റീ ഹാബിലിറ്റേഷന്‍ സെന്റര്‍ വരുന്നു; ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് എം.എല്‍.എ ഫണ്ടില്‍ നിന്നും ഒരുകോടി


തിക്കോടി: തീരദേശ മേഖലകളിലെ മത്സ്യത്തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയോജനപ്പെടുംവിധം തിക്കോടിയില്‍ റീ ഹാബിലിറ്റേഷന്‍ സ്ഥാപിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. തിക്കോടി ബീച്ചില്‍ ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിനു കീഴിലുള്ള സ്ഥലത്താണ് റീ ഹാബിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നത്.

ഇതിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുകോടി രൂപ എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. റീ ഹാബിലിറ്റേഷന്‍ സെന്റര്‍ ആയതിനാല്‍ ധനകാര്യ മന്ത്രാലയത്തിന്റെ അനുമതിയ്ക്കായി രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഒന്നുരണ്ടാഴ്ചയ്ക്കുള്ളില്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടും.

തിക്കോടിയുടെ തീരദേശമേഖലയില്‍ ആഘോഷപരിപാടികളും മറ്റും നടത്താന്‍ ഏറെ സ്ഥലപരിമിതിയുണ്ട്. ഇത് പരിഗണിച്ചാണ് കോഴിക്കോട് സമുദ്ര ഓഡിറ്റോറിയം മാതൃകയില്‍ റീ ഹാബിലിറ്റേഷന്‍ കേന്ദ്രം പണിയുന്നത്. തീരദേശമേഖലയിലെ വിവാഹം, മറ്റ് പരിപാടികള്‍ എന്നിവ നടത്താന്‍ ഇവിടെ മതിയായ സൗകര്യമൊരുക്കും.

മൂന്നുകോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ആദ്യഘട്ടമെന്ന നിലയിലാണ് ഒരുകോടി രൂപ അനുവദിച്ചത്. പ്രവൃത്തികള്‍ പുരോഗമിക്കുന്ന മുറയ്ക്ക് ബാക്കി തുക കൂടി വരുംവര്‍ഷം അനുവദിക്കും.