സി.സി.ടി.വി തുണയായി, കോഴിക്കോട് ന​ഗരത്തിൽ നിന്നും ഓട്ടോ മോഷ്ടിച്ച ഉത്തര്‍പ്രദേശ് സ്വദേശി ദിവസങ്ങൾക്ക് ശേഷം പോലീസ് പിടിയിൽ


കോഴിക്കോട്: ന​ഗരത്തിൽ നിന്നും ഓട്ടോറിക്ഷ മോഷ്ടിച്ച ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവ് പോലീസ് അറസ്റ്റു ചെയ്തു. ഇരുപത്തിനാലുകാരനായ ഉത്തർപ്രദേശ് സ്വദേശി രാഹുൽകുമാർ ആണ് പിടിയിലായത്. ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും കസബ ഇൻസ്പെക്ടർ വിനോദൻ.കെ. യുടെ നേതൃത്വത്തിലുള്ള കസബ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. നഗരത്തിലെ പുതിയപാലം പള്ളിക്ക് സമീപം ഓട്ടോ നിർത്തി നിസ്കരിക്കാൻ പോയ ആളുടെ ഓട്ടോറിക്ഷയാണ് ഇയാൾ മോഷ്ടിച്ചത്. ആളൊഴിഞ്ഞ പറമ്പിൽ സൂക്ഷിച്ചിരുന്ന ഓട്ടോ പോലീസ് കണ്ടെടുത്തു.

കോഴിക്കോട് ടൗണ്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ.ഇ.ബൈജുവിന്റെ നിർദ്ദേശപ്രകാരം കഴിഞ്ഞ 10 ദിവസമായി പ്രതിയേയും ഓട്ടോറിക്ഷയും കണ്ടെത്തുന്നതിനായി അന്വേഷണം നടത്തി വരുകയായിരുന്നു. അൻപതോളം സി.സി.ടി.വി ​ദൃശ്യങ്ങൾ പരിശോധിച്ചും, സമാനമായ കുറ്റകൃത്യങ്ങളിൽപ്പെട്ട നിരവധി ആളുകളെ നേരിൽ കണ്ട് അന്വേഷണം നടത്തിയും മറ്റും സിസിടിവി ദൃശ്യത്തിലുള്ളതിന് രൂപസാദൃശ്യമുള്ള പ്രതിയിലേക്ക് എത്തുകയായിരുന്നു. പാളയത്തുള്ള അയാളുടെ താമസസ്ഥലത്ത് നിന്ന് പ്രതിയെ പിടികൂടിയത്.

വിശദമായി ചോദ്യം ചെയ്തതിൽ നിന്നും പാളയത്തിനു പിറകിലുള്ള സി പി ബസാർ റോഡിലുള്ള ആളൊഴിഞ്ഞ പറമ്പിൽ ഒളിപ്പിച്ച നിലയിൽ ഓട്ടോറിക്ഷ കണ്ടെത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു.

പൊലീസ് സബ്ബ് ഇൻസ്പെക്ടർ റസാഖ്.എം.കെ അറസ്റ്റിന് നേതൃത്വം നൽകി. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, സി.കെ.സുജിത്ത്, കസബ പോലീസ് സ്റ്റേഷനിലെ സിനിയർ സിവിൽ പൊലീസ് ഓഫീസറായ നാജേഷ് കുമാർ. പി, സിവിൽ പൊലീസ് ഓഫീസർമാരായ അർജ്ജുൻ യു. മുഹമ്മദ് സക്കറിയ എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.