വിറക് ശേഖരിക്കാനെന്ന് പറഞ്ഞ് കാട് നിറഞ്ഞ പറമ്പിലേക്ക് കൊണ്ടുപോയി, മൂന്നാം ക്ലാസുകാരിയെ അശ്ലീല വീഡിയോ കാണിച്ച് ബലാത്സംഗം ചെയ്തു; നാദാപുരത്ത് യുവാവിന് 83 വർഷം കഠിന തടവ് വിധിച്ച് കോടതി


നാദാപുരം: അശ്ശീല വീഡിയോ കാണിച്ച് മൂന്നാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവിന് 83 വര്‍ഷം കഠിന തടവും 1,10,000 രൂപ പിഴയും ശിക്ഷ. വിലങ്ങാട് അടുപ്പില്‍ കോളനിയിലെ സുരേഷിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എം.ശുഹൈബ് ശിക്ഷിച്ചത്.

2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് സമീപത്തെ കാട് നിറഞ്ഞ പറമ്പിൽ വിറകുശേഖരിക്കാൻ എന്ന വ്യാജേന പെൺകുട്ടിയെ കൂട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. 2018-19 വർഷങ്ങളിലായി പല തവണയാണ് പെൺകുട്ടിയെ പ്രതി ഉപദ്രവിച്ചത്.

പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകളും ഐ.പി.സിയിലെ വകുപ്പുകളുമുള്‍പ്പെടെയാണ് 83 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാനും പിഴ സംഖ്യ മുഴുവൻ അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്‍കാനും കോടതി ഉത്തരവിട്ടു.

കുറ്റ്യാടി സബ് ഇന്‍സ്‌പെക്ടര്‍ വിനീഷ് കുമാര്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി. കേസില്‍ 18 സാക്ഷികളെ വിസ്തരിച്ചു.