അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിൽ വെച്ച് പീഡിപ്പിച്ചു; കൊയിലാണ്ടി സ്വദേശിയായ അധ്യാപകന് 30 വർഷം കഠിനതടവും 85,000 രൂപ പിഴയും


തൃശ്ശൂർ: അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കൊയിലാണ്ടി സ്വദേശിയായ അധ്യാപകന് 30 വർഷം കഠിനതടവും 85,000 രൂപ പിഴയും വിധിച്ച് കോടതി. കൊയിലാണ്ടി പൊക്കിഞ്ഞാരി വീട്ടിൽ രാധാകൃഷ്ണനെ ആണ് കുന്നംകുളം ഫാസ്ട്രാക്ക് സ്പെഷൽ പോക്സോ കോടതി ശിക്ഷിച്ചത്.

2014 ലെ അദ്ധ്യയന വർഷത്തിന്റെ ആരംഭത്തിലായിരുന്നു സംഭവം. ക്ലാസ് മുറിയിൽ വെച്ച് വിദ്യാർത്ഥിയായ പെൺകുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ കുടുംബം ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലാകുന്നത്.

കേസിൽ 16 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകളും തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. ശാസ്ത്രീയ തെളിവുകൾ പോലീസ് നിരത്തുകയും ചെയ്തു. കേസിൽ പ്രോസിക്യൂഷനു വേണ്ടി പോക്സോ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ എസ് ബിനോയിയും, പ്രോസിക്യൂഷന് സഹായിക്കുന്നതിന് വേണ്ടി അഡ്വ. അമൃതയും ഹാജരായി.

Summary: Pocso case: student molested in classroom Koyilandy native teacher was sentenced to 30 years rigorous imprisonment and a fine of Rs 85,000