സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, ചിത്രങ്ങളും ഫോണ്‍നമ്പറുകളും പണം വാങ്ങി വിറ്റു; തിക്കോടി സ്വദേശിയായ യുവാവിനെതിരെ കേസെടുത്ത് പൊലീസ്, പ്രതി ഒളിവില്‍


പയ്യോളി: സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെതിരെ പയ്യോളി പൊലീസ് കേസെടുത്തു. തിക്കോടി പതിനൊന്നാം വാര്‍ഡിലെ തെക്കേ കൊല്ലന്‍കണ്ടി ശങ്കരനിലയത്തില്‍ വിഷ്ണു സത്യനെതിരെയാണ് (27) കേസ്. പ്രദേശവാസികളായ സ്ത്രീകളുടെ പരാതിയിലാണ് കേസ്.

പരിശോധനയില്‍ പ്രതി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. പ്രതി വിഷ്ണു ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായി നടത്തുകയാണെന്ന് പയ്യോളി പൊലീസ് അറിയിച്ചു.

നിരവധി സ്ത്രീകളുടെ ചിത്രങ്ങള്‍ ഇയാള്‍ പണമുണ്ടാക്കാനായി ദുരുപയോഗം ചെയ്തിട്ടുണ്ട്. വാട്ട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിലെ അശ്ലീല ഗ്രൂപ്പുകളിലാണ് ഇയാള്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. ഗ്രൂപ്പിലുള്ളവരില്‍ നിന്ന് പണം വാങ്ങി സ്ത്രീകളുടെ ചിത്രങ്ങളും ഫോണ്‍ നമ്പറും വില്‍ക്കുകയാണ് ഇയാളുടെ രീതി.

ഇരകളാക്കപ്പെട്ട സ്ത്രീകളുടെ പരാതിയിലാണ് വിഷ്ണു സത്യനെതിരെ പൊലീസ് കേസെടുത്തത്.