കന്നഡ ചിത്രം ‘കാന്താര’യിലെ ഗാനത്തിനെതിരായ തൈക്കൂടം ബ്രിഡ്ജിന്റെ ഹര്‍ജി കോഴിക്കോട് സെഷന്‍സ് കോടതി തള്ളി


കോഴിക്കോട്: സൂപ്പര്‍ ഹിറ്റ് കന്നഡ ചിത്രമായ ‘കാന്താര’യിലെ വരാഹരൂപം എന്ന ഗാനത്തിനെതിരെ പ്രമുഖ മലയാളം ബാന്റായ തൈക്കൂടം ബ്രിഡ്ജ് സമര്‍പ്പിച്ച ഹര്‍ജി തള്ളി. കോഴിക്കോട് സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. വിഷയത്തില്‍ ഇടപെടാനുള്ള അധികാരപരിധി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. അതേസമയം വരാഹരൂപത്തിന് പാലക്കാട് കോടതി ഏര്‍പ്പെടുത്തിയ ഇടക്കാല വിലക്ക് തുടരും.

ഹോംബാലെ പ്രൊഡക്ഷൻ, റിഷഭ് ഷെട്ടി, ബി.അജനീഷ്, പൃഥ്വിരാജ് ഫിലിംസ് എൽ.എൽ.പി, ആമസോൺ സെല്ലർ, ഗൂഗിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ ഒൻപതോളം പേർക്കെതിരെ ആയിരുന്നു ഹർജി. പ്രതികൾക്ക് വേണ്ടി അഡ്വ. വൈശാഖ്.ജി. പി. കൊയിലാണ്ടി, അഡ്വ. സന്തോഷ്‌ മാത്യു, അഡ്വ. സന്തോഷ്‌ കെ. കോഴിക്കോട് എന്നിവർ ഹാജരായി.

കഴിഞ്ഞ മാസമാണ് തൈക്കൂടം ബ്രിഡ്ജ് സിനിമയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. തങ്ങളുടെ നവരസ എന്ന ഗാനം കോപ്പി അടിച്ചാണ് വരാഹരൂപം ഒരുക്കിയത് എന്നായിരുന്നു ബാന്‍ഡിന്റെ ആരോപണം. തൈക്കൂടം ബ്രിഡ്ജിന് വേണ്ടി സുപ്രീംകോടതി അഭിഭാഷകനായ സതീഷ് മൂര്‍ത്തിയാണ് ഹാജരായത്. പിന്നാലെ ഗാനം നിര്‍ത്തിവെക്കാനുള്ള ഉത്തരവ് കോഴിക്കോട് സെഷന്‍സ് കോടതി പുറപ്പെടീവിച്ചിരുന്നു.

എന്നാല്‍ ‘നവരസ’യുമായി ‘വരാഹരൂപ’ത്തിന് ബന്ധമില്ല എന്നും പാട്ട് കോപ്പിയടിച്ചിട്ടില്ല എന്നും ഇക്കാര്യം തൈക്കൂടം ബ്രിഡ്ജിനെ അറിയിച്ചിരുന്നു എന്നും ചിത്രത്തിന്റെ സംവിധായകനും നടനുമായ റിഷബ് ഷെട്ടി അറിയിച്ചിരുന്നു. ഗാനത്തിനെതിരെ ഉയര്‍ന്ന വിവാദങ്ങളെ തള്ളിക്കൊണ്ട് കാന്താരയുടെ സംഗീത സംവിധായകന്‍ അജനീഷ് രംഗത്തെത്തിയിരുന്നു.

കോപ്പി അടിച്ചിട്ടില്ലെന്നും ഒരേ രാഗമായതിനാല്‍ തോന്നുന്നതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നവരസം പാട്ട് നേരത്തെ കേട്ടിട്ടുണ്ടെന്നും അതുതന്നെ ഒരുപാട് ഇന്‍സ്പെയര്‍ ചെയിട്ടുമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഗാനം കോപ്പിയടി ആണെന്ന് പറഞ്ഞാല്‍ സമ്മതിച്ച് തരില്ലെന്നും അജനീഷ് വ്യക്തമാക്കിയിരുന്നു.

വരാഹരൂപം എന്ന ഗാനം കാണാം: